ന്യൂഡൽഹി: കുടുംബത്തിന്റെ പട്ടിണിയകറ്റാൻ ഇഷ്ടികക്കളത്തിൽ അമ്മയ്‌ക്കൊപ്പം ജോലിക്കിറങ്ങിയ ഇന്ത്യൻ വനിതാ ഫുട്‌ബോൾ താരം സംഗീത സോറന് സഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു. ഝാർഖണ്ഡിൽ ധൻബാദിലെ ബസമുദി ഗ്രാമത്തിലാണ് സംഗീതയുടെ വീട്.

സംഗീതയുമായി സംസാരിച്ചെന്നും ഇന്ത്യൻ കായികതാരങ്ങൾക്ക് മാന്യമായ ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിനാണ് മുൻഗണനയെന്നും കിരൺ റിജ്ജു വ്യക്തമാക്കി. സംഗീതയ്ക്കുവേണ്ട സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിൽ ഇടം നേടിയ താരമാണ് ഝാർഖണ്ഡിൽ നിന്നുള്ള ഇരുപതുകാരി. 2018-19-ൽ ഭൂട്ടാനിലും തായ്‌ലന്റിലുമായി നടന്ന അണ്ടർ-17 ഫുട്‌ബോൾ ടൂർണമെന്റിൽ അവൾ ഇന്ത്യൻ ജഴ്‌സി അണിഞ്ഞു. പിന്നാലെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വിളിയും വന്നു.

എന്നാൽ സംഗീതയുടെ ജീവിതത്തിൽ കോവിഡ് വില്ലനായി. കുടുംബത്തിലെ ഏക വരുമാനമാർഗം സഹോദരനായിരുന്നു. എന്നാൽ കോവിഡ് ആയതോട ആ വരുമാനം നിലച്ചു. കാഴ്‌ച്ചശക്തി പകുതി മാത്രമുള്ള അച്ഛൻ ദുബ സോറനും ജോലിക്ക് പോകാൻ കഴിയാത്തതിനാൽ സംഗീതയും അമ്മയും ഇഷ്ടികക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.

ഇഷ്ടികക്കളത്തിലെ പണിക്കിടയിലും ഫുട്‌ബോൾ പരിശീലനത്തിന് സംഗീത സമയം കണ്ടെത്തുന്നുണ്ട്. ജോലി സ്ഥലത്തിന് അടുത്തുള്ള ഒരു ഗ്രൗണ്ടിൽ എല്ലാ ദിവസവും രാവിലെ സംഗീത പരിശീലനത്തിന് പോകും. അതിനുശേഷം ഇഷ്ടിക്കളത്തിലേക്കും.