മുംബൈ: ദേശീയ തലത്തിൽ കോൺഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം അപൂർണ്ണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നിലവിലെ സാഹചര്യത്തിൽ ശക്തമായ ബദലിന് കോൺഗ്രസ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ വസതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചേർന്ന കോൺഗ്രസ് ഒഴികെയുള്ള എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കെട്ടിപടുക്കുക എന്ന ലക്ഷത്തോടെയാണ് ശരദ് പവാറിന്റെ വീട്ടിൽ യോഗം ചേർന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി, എ.എ.പി, ആർ.എൽ.ഡി, എ.എ.പി, ഇടത്പാർട്ടികൾ എന്നീ കക്ഷികളിലെ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.

മൂന്നാംമുന്നണിയുടേയോ മറ്റേതെങ്കിലും ബദലിന്റെയോ ആവശ്യമില്ലെന്ന് ശരദ് പവാർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. 'ബിജെപിക്കെതിരായ മുന്നണിയിൽ കോൺഗ്രസ് ഒരു പ്രധാന പങ്കുവഹിക്കും. കോൺഗ്രസില്ലാത്ത ദേശീയ സഖ്യം അപൂർണ്ണമാണ്. എല്ലാ പ്രതിപക്ഷ പാർട്ടികളേയും ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്' ശിവസേനാ നേതാവ് പറഞ്ഞു.

അതേ സമയം തന്റെ വസതിയിൽ ചേർന്ന എട്ട് രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗത്തിൽ ഏതെങ്കിലും ദേശീയ സഖ്യം രൂപീകരിക്കുന്നത് ചർച്ചയായിട്ടില്ലെന്ന് ശരദ് പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.