കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ആറ് മാറ്റങ്ങളോടെ ടീം ഇന്ത്യ; മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ അടക്കം അഞ്ച് യുവതാരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീശാന്തിനുശേഷം ഏകദിനത്തിൽ കളിക്കുന്ന മലയാളിതാരം എന്ന നേട്ടം സഞ്ജു സ്വന്തമാക്കി.

ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ശ്രീലങ്കയ്ക്കെതിരേ ബാറ്റിങ് തെരെഞ്ഞെടുത്തു. ആകെ ആറു മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ശ്രീലങ്ക മൂന്ന് മാറ്റങ്ങൾ കൊണ്ടുവന്നു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി നേരത്തേ ട്വന്റി 20 മത്സരത്തിൽ അരങ്ങേറ്റം കുറിച്ച സഞ്ജു പരിക്കിൽ നിന്നും മുക്തനായ ശേഷമാണ് ടീമിൽ ഇടം നേടിയത്. ഇഷാൻ കിഷന് പകരമാണ് താരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

 

പരമ്പര 2 -0 ന് ഉറപ്പാക്കിയതോടെയാണ് ഇന്ത്യൻ നിരയ വന്മാറ്റത്തോടെ മൂന്നാം ഏകദിന മത്സരത്തിന് ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ, നിതീഷ് റാണ, ചേതൻ സാകരിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ എന്നിവരാണ് ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. ശ്രീലങ്കൻ നിരയിലും മൂന്നു മാറ്റങ്ങളുണ്ട്. പ്രവീൺ ജയവിക്രമ, അഖില ധനഞ്ജയ, രമേഷ് മെൻഡിസ് എന്നിവർ ഇന്ന് കളിക്കും.

രാജ്യാന്തര ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിനുശേഷം ഇതു രണ്ടാം തവണ മാത്രമാണ് ഇന്ത്യ ഇത്രയധികം പുതുമുഖങ്ങൾക്ക് ഒന്നിച്ച് അവസരം നൽകുന്നത്. ഇതിനു മുൻപ് 1980ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യ ദിലീപ് ദോഷി, കീർത്തി ആസാദ്, റോജർ ബിന്നി, സന്ദീപ് പാട്ടീൽ, തിരുമലൈ ശ്രീനിവാസൻ എന്നിവർക്ക് ഒന്നിച്ച് അരങ്ങേറ്റത്തിന് അവസരം നൽകിയിരുന്നു.

 

ശിഖർ ധവാൻ നയിക്കുന്ന ടീം ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഏഴു വിക്കറ്റിന്റെ അനായാസ വിജയം നേടിയിരുന്നു. രണ്ടാം മത്സരത്തിൽ തോൽവിയുടെ വക്കിലായിരുന്നെങ്കിലും ദീപക് ചാഹറിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ടീമിന് അപ്രതീക്ഷിത വിജയവും പരമ്പരയും സമ്മാനിച്ചു. ഈ മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ച ടീമിൽ ക്യാപ്റ്റൻ ശിഖർ ധവാൻ, പൃഥ്വി ഷാ, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ് എന്നിവർക്ക് മാത്രമാണ് ഈ മത്സരത്തിൽ ഇന്ത്യ അവസരം നൽകിയത്. അഞ്ച് പുതുമുഖങ്ങൾക്കൊപ്പം നവ്ദീപ് സെയ്‌നിയും ടീമിൽ ഇടംപിടിച്ചു.

പുതുമുഖങ്ങൾക്ക് അവസരം നൽകി ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹാൽ, ദീപക് ചഹാർ, എന്നിവർ മാറി നിന്നപ്പോൾ ഉപനായകൻ ഭുവനേശ്വർ കുമാറിന് വിശ്രമവും അനുവദിച്ചു. ഭുവിക്കു പകരം നവ്ദീപ് സൈനിയായാണ് ബൗളിങ് നയിക്കുക.

ഇന്ത്യൻ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, നിതീഷ് റാണ, ഹാർദിക് പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നവ്ദീപ് സെയ്‌നി, ചേതൻ സാകരിയ

ശ്രീലങ്കൻ ടീം: ആവിഷ്‌ക ഫെർണാണ്ടോ, മിനോദ് ഭാനുക (വിക്കറ്റ് കീപ്പർ), ഭാനുക രജപക്ഷ, ധനഞ്ജയ ഡിസിൽവ, ചാരിത് അസാലങ്ക, ദസൂൺ ഷാനക (ക്യാപ്റ്റൻ), രമേഷ് മെൻഡിസ്, ചാമിക കരുണരത്‌നെ, അഖില ധനഞ്ജയ, ദുഷ്മന്ത ചമീര, പ്രവീൺ ജയവിക്രമ