ഇംഫാൽ: നോട്ടയെക്കാളും കുറച്ചു വോട്ടുകൾ നേടി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ മണിപ്പൂരിലെ അയൺലേഡി ഇറോം ഷർമിളയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്.

'ഇറോം ഷർമിള, നിങ്ങൾ ആർക്കു വേണ്ടിയാണ് സ്വന്തം ജീവിതം കളഞ്ഞതെന്നു ചോദിച്ചാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടത്. അയൺ ലേഡിക്ക് നൂറിൽ താഴെ വോട്ടുകളേ ലഭിച്ചുള്ളൂവെന്ന വാർത്ത തന്നെ ഞെട്ടിച്ചു. വിഷമിക്കേണ്ട കാര്യമില്ല..... ഇതാണ് യാഥാർത്ഥ്യം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' - ഇതായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്.

സൈനിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 15 വർഷം നടത്തിയ നിരാഹാര സമരം അവസാനിച്ച് പീപ്പിൾസ് റിസർജൻസ് ജസ്റ്റിസ് അലയൻസ് എന്നപേരിൽ പാർട്ടി രൂപീകരിച്ചാണ് ഇറോം തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. തൗബ മണ്ഡലത്തിൽ മണിപ്പൂർ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിനെതിരേയാണു ഇറോം മത്സരിച്ചത്. 90 വോട്ടുകൾ മാത്രമാണു ലഭിച്ചത്. മൊത്തം പോൾ ചെയ്തിരിക്കുന്ന വോട്ടിൽ നോട്ടയെക്കാളും പിന്നിലായിരുന്നു ഇറോമിന്റെ വോട്ടുനില. തോൽവിക്കു പിന്നാലെ രാഷ്ട്രീയം വിടുകയാണെന്ന് ഇറോം ഷർമിള പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഇബോബി സിങ് 18649 വോട്ടുനേടി വിജയം ഉറപ്പിച്ചപ്പോൾ തൊട്ടടുത്ത എതിരാളി ബിജെപിയുടെ ബസന്തസിംഗിന് 8179 വോട്ടാണ് ലഭിച്ചത്. നോട്ടയ്ക്ക് 143 വോട്ടു ലഭിച്ചു.

പ്രത്യേക സൈനികാധികാര നിയമത്തിനെതിരെ(അഫ്‌സ്പ) 16 വർഷം നീണ്ട നിരാഹാരം നടത്തിയാണ് ഇറോം ഷർമിള അയൺലേഡിയെന്ന പേരുനേടിയത്. 2000 നവംബർ അഞ്ച് മുതൽ കഴിഞ്ഞ ഓഗസ്റ്റ് ഒമ്പത് വരെയായിരുന്നു 44 കാരിയായ ഇറോം ശർമ്മിളയുടെ സഹനസമരം നടന്നത്.

സമരമവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് വന്ന അവർ മണിപ്പൂർ മുഖ്യമന്ത്രിയാവുക എന്നതാണ് ലകഷ്യം എന്ന് പറഞ്ഞിരുന്നു. എന്നാൽ നിരാഹാരമവസാനിപ്പിച്ചത് കാമുകനുമൊത്തുള്ള ഡജീവിതം സ്വപ്നം കണ്ടാണെന്നും അവർക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നും എതിരാളികൾ ആരോപിച്ചിരുന്നു

സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമില്ലാത്തതിനാലാണ് തന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതെന്നാണ് ഇറോം ശർമ്മിള പറഞ്ഞത്. തുടർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവർ തീരുമാനിച്ചത്. പീപ്പിൾസ് റിസർജൻസ് ജസ്റ്റിസ് അലയൻസ് എന്ന പേരിൽ പാർട്ടി രൂപീകരിച്ചാണ് ഇറോം ശർമ്മിള തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.