ലയാളക്കരയും കടന്ന് ലോകം മുഴുവൻ വ്യാപിച്ചതാണ് ജിമിക്കി കമ്മൽ ഗാനത്തിന്റെ പ്രശസ്തി. സൈബർ ലോകത്ത് തംരംഗം തീർത്ത ജിമിക്കി പാട്ട് താനാണ് ഉണ്ടാക്കിയിരുന്നതെങ്കിൽ കേരളത്തിൽ സുനാമിയും ഭൂകമ്പവും ഉണ്ടാകുമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഒരു ബിസിനസ് എന്ന നിലയിൽ പാട്ട് വൻ വിജയമായിരുന്നു എന്നും അത് തന്നെയാണ് ജിമിക്കയുടെ നിർമ്മാതാക്കളുടെ ഉദ്ദേശ ലക്ഷ്യമെന്നും ഒരു മലയാളം ഓൺലൈന് നൽകിയ അഭിമുഖത്തിൽ പണ്ഡിറ്റ് വ്യക്തമാക്കി.

താനാണ് ആ പാട്ടെഴുതി കംപോസ് ചെയ്ത് ഇറക്കിയിരുന്നതെങ്കിൽ വാക്കുകളടക്കം കീറി മുറിച്ച് വിമർശനങ്ങൾ നേരിടേണ്ടി വരുമായിരുന്നുവെന്നും ഒരു സക്സസ് ഫുൾ വ്യക്തിയുടെ പേരിൽ കൂടി ഇറങ്ങിയത് ജിമ്മിക്കി കമ്മലിനെ ജനങ്ങൾ ഏറ്റെടുക്കാൻ സഹായകമായെന്നും സന്തോഷ് കൂട്ടിച്ചേർത്തു. ഒരു ബിസിനസ് എന്ന നിലയില് ആ പാട്ട് നല്ല രീതിയിൽ വിറ്റു പോയെന്നും അതിന് അണിയറപ്രവർത്തകർക്ക് പ്രത്യേക ആശംസകൾ എന്നും പറയാനും അദ്ദേഹം മറന്നില്ല.

പ്രത്യാഘാതങ്ങളിൽ കൂസാതെയുള്ള തുറന്നു പറച്ചിലുകളിലൂടെയും പ്രതികരണങ്ങളിലൂടെയും നിരന്തരം വാർത്തകളിൽ നിറയുന്ന സന്തോഷ് പണ്ഡിറ്റ് ജിമിക്കി കമ്മൽ വിഷയത്തിലും തന്റെ നിലപാട് തുറന്നു തന്നെ വ്യക്തമാക്കി. കലയെയോ സംഗീതത്തെയോ പ്രോത്സാഹിപ്പിക്കാൻ അല്ല ആരും സിനിമ എടുക്കുന്നതെന്നും ആത്യന്തികമായ ലക്ഷ്യം പണം തന്നെയാണെന്നും പറഞ്ഞ സന്തോഷ് ആ രീതിയിൽ ജിമിക്കി കമ്മൽ നല്ല രീതിയിൽ തന്നെ വിൽക്കപ്പെട്ടുവെന്നും പറഞ്ഞു.