തൃശ്ശൂർ: തീവണ്ടിയാത്രക്കിടെ യുവനടി സനുഷയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് ജഡ്ജി തള്ളി. വെള്ളിയാഴ്ച തൃശ്ശൂർ ജൂഡിഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സനുഷയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളുന്നത്.

ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുക എന്നും അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ ജാമ്യം നൽകരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉറക്കലഹരിയിൽ അബദ്ധത്തിൽ സംഭവിച്ചതിനെയാണ് നടി പീഡനമായി തെറ്റിധരിച്ചതെന്നാണ് പ്രതിയുടെ വാദം. എന്നാൽ ഇത് പ്രോസിക്യൂഷൻ അംഗീകരിക്കുന്നില്ല.

ഫെബ്രുവരി ഒന്നിന് പുലർച്ചെ മാവേലി എക്സ്‌പ്രസിൽ എ.സി. കോച്ചിൽ യാത്ര ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സനുഷ തന്നെയാണ് പ്രതിയെ പിടികൂടിയതും പിന്നീട് മറ്റു യാത്രക്കാരുടെ സഹായത്തോടെ തൃശ്ശൂർ റെയിൽവേ പൊലീസിന് കൈമാറിയതും.