കൊച്ചി: സോളാർ തട്ടിപ്പുകാരി സരിത എസ് നായർ സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ ഹാജരായി. തുടർച്ചയായി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഉഴപ്പിക്കളിച്ച സരിത അറസ്റ്റ് വാറണ്ടിനെ തുടർന്നാണ് കമ്മീഷൻ മുമ്പാകെ ഹാജരായത്. സരിത എസ് നായർക്ക് രഹസ്യവിസ്താരം നടത്താനാണ് കമ്മീഷൻ തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ എംഎൽഎ എന്നിവരുടെ അഭിഭാഷകർ ആവശ്യപ്പെട്ട പ്രകാരമാണ് സരിതയെ കമ്മീഷൻ രഹസ്യവിസ്താരം നടത്തുന്നത്.

അതേസമയം പുറത്തുവിട്ട കത്ത് താൻ തന്നെ എഴുതിയതാണെന്ന് സരിത കമ്മീഷൻ മുൻപാകെ സമ്മതിച്ചു. കത്ത് കാണിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് കത്ത് ജയിലിൽ വച്ച് താൻ തന്നെ എഴുതിയതാണെന്നും അത് തന്റെ കൈപ്പടയാണെന്നും സരിത സമ്മതിച്ചത്. കമ്മീഷനിലെ ക്രോസ് വിസ്താരത്തിനിടെ സരിത പൊട്ടിക്കരഞ്ഞു. ഇതേ തുടർന്ന കമ്മീഷൻ സിറ്റിങ് താൽക്കാലികമായി നിർത്തിവച്ചു. ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകർ ക്രോസ് വിസ്താരം നടത്തുന്നതിനിടെയാണ് സരിത കരഞ്ഞത്.

അലമുറയിട്ടുള്ള സരിതയുടെ കരച്ചിൽ പുറത്തു നിൽക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് പോലും കേൾക്കാമായിരുന്നു. അത്രയ്ക്ക് വൈകാരികമായാണ് ക്രോസ് വിസ്താരത്തിൽ ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകന്റെ ചോദ്യത്തോടെ സരിത പ്രതികരിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണമായിരുന്നു സരിത ഉന്നയിച്ചിരുന്നത്. ഈ ആരോപണത്തിനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിരുന്നു.

ഇന്നും കമ്മീഷന് മുൻപാകെ സരിത ഹാജരായില്ല എങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കുവാൻ കഴിഞ്ഞദിവസം കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇക്കഴിഞ്ഞ മെയ് 11, 13 തീയ്യതികളിൽ കമ്മീഷനിൽ ചില രേഖകളും ഡിജിറ്റർ തെളിവുകളും ഹാജരാത്തി സരിത പിന്നീട് ഒറ്റത്തവണ മാത്രമാണ് കമ്മിഷൻ മുമ്പാകെ ഹാജരായത്. സരിത ഹാജരാക്കിയ തെളിവുകൾ അടയാളപ്പെടുത്തിയ കമ്മീഷൻ ആ തെളിവുകളിൽ ആരോപണം ഉന്നയിച്ചവർക്ക് സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിന് അനുമതി നൽകിയിരുന്നു.

തുടർച്ചയായി സരിത ഹാജരാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. തൊണ്ടയ്ക്ക് സുഖമില്ലെന്ന് പറയുന്ന സരിത പക്ഷേ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നുണ്ട്. പിന്നെന്തു കൊണ്ടാണ് കമ്മീഷനിൽ ഹാജരാകാത്തത് എന്ന് ചോദിച്ചാണ് സോളാർ കമ്മീഷൻ അറസ്റ്റു ചെയ്ത് ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്.