മുംബൈ: കാസ്റ്റിങ് കൗച്ചിന്റെ പേരിൽ ഇന്ത്യയിലെ സകല ഇൻഡസ്ട്രിയിലും പ്രശ്‌നങ്ങൾ തുടരുകയാണ്. ഈയിടെ തെലുങ്ക് ചലച്ചിത്ര ലോകത്ത് ശ്രീറെഡ്ഡിയായിരുന്നു കാസ്റ്റിങ് കൗച്ചിന്റെ കെട്ടഴിച്ച് വിട്ടത്, പല പ്രമുഖ നടന്മാരും ഇതിന്റെ ഭാഗമായതായി ശ്രീറെഡ്ഡി ആരോപിച്ചിരുന്നു.

ശ്രീറെഡ്ഡിയുട പ്രസ്താവനക്കെതിരെയായിരുന്നു സരോജ് ഖാന്റെ പ്രതികരണം. കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില്ലെന്നും അത് പെൺകുട്ടികൾക്ക് ഉപജീവനത്തിനുള്ള മാർഗം നൽകുന്ന ഒരു സംഗതിയാണെന്നും സരോജ് ഖാൻ പറഞ്ഞു.

'കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല. എല്ലാവർക്കും അറിയുന്ന കാര്യമാണ്. കാസ്റ്റിങ് കൗച്ച് ജീവിത മാർഗം നൽകുന്നു. പെൺകുട്ടിയുടെ സമ്മതത്തോടെ അവളെ പ്രയോജനപ്പെടുത്തുന്നു. ഇവിടെ ആരും ലൈംഗിക ചൂഷണം ഒന്നും നടത്തുന്നില്ല.

ഒരു പെൺകുട്ടിയുടെ അവസരം മറ്റൊരു പെൺകുട്ടി തട്ടിയെടുക്കുന്നു. ഒരു സർക്കാർ വരുന്നത് പോലും മറ്റൊരാളുടെ അവസരം തട്ടിയെടുത്തിട്ടല്ലേ? സർക്കാറിലും അതാകാമെങ്കിൽ സിനിമയിലും ആകാം. ഇതൊക്കെ പെൺകുട്ടികളെ ആശ്രയിച്ചിരിക്കും. ചീത്തകരങ്ങളിൽ വീഴാൻ താൽപര്യമില്ലാത്തവർക്ക് അങ്ങനെ സംഭവിക്കുകയില്ല. എന്തിനാണ് നിങ്ങൾ സ്വയം വിൽക്കുന്നത്. സിനിമയെ ഈ കാര്യത്തിൽ കുറ്റം പറയരുത്. കാരണം സിനിമ എന്നാൽ ഞങ്ങൾക്ക് എല്ലാമാണ്'.

പിന്നീട് ഈ പ്രസ്താവന വിവാദമായപ്പോൾ സരോജ് ഖാൻ മാപ്പപേക്ഷയുമായി രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് തരണമെന്നും സരോജ് ഖാൻ പറഞ്ഞു.