ചെന്നൈ: പനീർശെൽവത്തിന്റെ വെളിപ്പെടുത്തലിലും കുലുങ്ങാതെ തമിഴ്‌നാടിന്റെ അധികാരമേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വി.കെ.ശശികല. ജയലളിതയുടെ മരണത്തിനുശേഷം എ.ഐ.എ.ഡിഎംകെയുടെ ജനറൽ സെക്രട്ടറി പദവിയേറ്റെടുത്ത ശശികലയ്ക്കും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിക്കസേരയ്ക്കുമിടയിലെ ഏക തടസ്സം ഇപ്പോൾ ഗവർണർ വിദ്യാസാഗർ റാവുവിന്റെ നിലപാട് മാത്രമാണ്.. മുഖ്യമന്ത്രിയായുള്ള തന്റെ സത്യപ്രതിജ്ഞ ഗവർണർ മനപ്പൂർവം വൈകിക്കുകയാണെന്ന് ശശികല ഇന്നലെ തുറന്നടിച്ചു.

തന്നെ പിന്തുണയ്ക്കുന്ന മന്ത്രിമാരെയും എംഎൽഎമാരെയുംകൂട്ടി ഡൽഹിയിലെത്തി രാഷ്ട്രപതി പ്രണബ് മുഖർജിയെക്കണ്ട് നിവേദനം നൽകാനായിരുന്നു ശശികലയുടെ പദ്ധതി. എന്നാൽ, ഇന്നുച്ചയ്ക്കുശേഷം ഗവർണർ ചെന്നൈയിലെത്തുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആ പദ്ധതി ഒഴിവാക്കി. പാർട്ടിയുടെ എംപിമാർ ഡൽഹിയിലെത്തിയിട്ടുണ്ട്.

തന്നെ ശശികല അധിക്ഷേപിച്ചുവെന്നും നിർബന്ധിച്ച് രാജിവെപ്പിച്ചുവെന്നുമുള്ള പനീർശെൽവത്തിന്റെ തുറന്നുപറച്ചിലും ശശികലയെ തെല്ലും തളർത്തിയിട്ടില്ല. ഡി.എം.കെയാണ് പനീർശെൽവത്തിന് പിന്നിലെന്ന് സ്ഥാപിക്കുകയാണ് അവർ ചെയ്തത്. പാർട്ടി യോഗത്തിൽ തന്നെ പിന്തുണയ്ക്കുന്ന 120-ലേറെ എംഎ‍ൽഎമാരെ അണിനിരതത്താനായതും അവർക്ക് നേട്ടമായി. ആർക്കും പാർട്ടിയെ പിളർത്താനാവില്ലെന്ന് ഇതിലൂടെ അവർ പ്രഖ്യാപിക്കുകയും ചെയ്തു.

വഞ്ചകർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്ന് പനീർശെൽവത്തെ പേരെടുത്ത് പറയാതെ ശശികല വിമർശിച്ചു. ഡി.എം.കെയുടെ അച്ചാരം വാങ്ങി പാർട്ടിയെ പിളർത്താനാണ് ഒപിഎസ്‌സിന്റെ ശ്രമം. നിർബന്ധിപ്പിച്ച് രാജിവച്ചുവെന്നത് പനീർശെൽവത്തിന്റെ നുണയാണെന്നും അവർ പാർട്ടി യോഗത്തിൽ പറഞ്ഞു. അധികാരമേറ്റാൽ, താൻ ജയലളിതയെക്കാൾ ഗർവോടെയാകും തമിഴ്‌നാട് ഭരിക്കുകയെന്ന സൂചന നൽകിക്കൊണ്ടാണ് ഇന്നലത്തെ പാർട്ടി യോഗത്തിൽ ശശികല പങ്കെടുത്തത്.

മുതിർന്ന മന്ത്രിമാരടക്കമുള്ള നേതാക്കൾ രാവിലെ 10 മണിയോടെ തന്നെ യോഗം നടക്കുന്നിടത്ത് എത്തിയിരുന്നു. എന്നാൽ ഒന്നര മണിക്കൂർ വൈകിയാണ് ശശികലയെതത്ിയത്. ഈ സമയം തന്റെ ഗ്രീൻവേയ്‌സ് റോഡിലെ വീട്ടിൽ പനീർശെൽവം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു. മുഖ്യമന്ത്രി ്‌സഥാനത്തേയ്ക്ക് തന്റെ പേര് നിർദ്ദേശിച്ചത് പനീർശെൽവമാണെന്നും മറിച്ചുള്ള വാക്കുകൾ നുണയാണെന്നും ശശികല യോഗത്തിൽ പറഞ്ഞു.

നിലവിൽ 129 എംഎ‍ൽഎ.മാരാണ് ശശികലക്കൊപ്പമുള്ളത്. രാജിവച്ച മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ കൂടെ അഞ്ച് എംഎ‍ൽഎ.മാരാണ് നിലവിലുള്ളത്. ശശികലയോടൊപ്പമുള്ള എംഎ‍ൽഎ.മാരെ ബുധനാഴ്ച പാർട്ടി യോഗത്തിനുശേഷം ചെന്നൈ വിമാനത്താവളത്തിനടുത്തുള്ള നാലു പഞ്ചനക്ഷത്രഹോട്ടലുകളിൽ എത്തിച്ചു. മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുംവരെ അവരെ പുറത്തുവിടാതിരിക്കാനാണ് നീക്കം. അതിനിടെ എംഎ‍ൽഎ.മാരെ താമസിപ്പിച്ച ഹോട്ടലിൽ നിന്ന് കോടിക്കണക്കിനു രൂപ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

മറുപക്ഷത്തേക്ക് ചാടുന്നത് തടയുന്നതിനായി എംഎ‍ൽഎ.മാരുടെ ആശയവിനിമയ ഉപാധികളെല്ലാം തടഞ്ഞുവെന്നാണ് വിവരം. കൂറുമാറാൻ സാധ്യതയുള്ള എംഎ‍ൽഎ.മാരെ ഡൽഹിക്കും മുംബൈയ്ക്കും എത്തിച്ചതായും പറയപ്പെടുന്നു. നേരത്തേ ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തിയ 40 എംഎ‍ൽഎ.മാരെ പ്രത്യേകം നിരീക്ഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തനിക്കൊപ്പം നിൽക്കുന്ന എംഎ‍ൽഎ.മാർക്ക് പണവും ഉന്നതപദവികളും ശശികല വാഗ്ദാനം ചെയ്യുന്നതായും ആരോപണമുണ്ട്.

യോഗത്തിൽ 131 എംഎ‍ൽഎ.മാർ പങ്കെടുത്തതായി പാർട്ടി ഓർഗനൈസിങ് സെക്രട്ടറി കെ. സെങ്കൊട്ടയ്യൻ അവകാശപ്പെട്ടു. യോഗത്തിലേക്ക് മാദ്ധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല. വൈകിട്ടായപ്പോൾ രണ്ട് എംഎ‍ൽഎ.മാർ മറുകണ്ടം ചാടി പനീർശെൽവത്തിനു പിന്തുണ നൽകി. ആറുക്കുട്ടി, മാണിക്കം, മനോഞ്ജിതം, മനോഹരൻ, ഷൺമുഖനാഥൻ എന്നീ എംഎ‍ൽഎ.മാരാണ് ഇപ്പോൾ പനീർശെൽവത്തിനൊപ്പമുള്ളത്. പാർട്ടിയുടെ മുൻരാജ്യസഭാംഗം വി. മൈത്രേയൻ, മുൻസ്പീക്കർ പി.എച്ച്. പാണ്ഡ്യൻ, മുൻ മന്ത്രി കെ.പി. മുനുസാമി എന്നിവരും പനീർശെൽവത്തിനൊപ്പമുണ്ട്. 17 എംഎ‍ൽഎ.മാർകൂടി വരുമെന്ന് അവർ അവകാശപ്പെടുന്നു.