കൊട്ടാരക്കര: സ്‌കൂളുകളിലെ രാഷ്ട്രീയ പ്രവർത്തനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിക്കുകയും സ്‌കൂൾ രാഷ്ട്രീയത്തിനെതിരെ പോരാടുകയും ചെയ്ത സത്യവാൻ കൊട്ടാരക്കര (മത്തായിക്കുഞ്ഞ്82) നിര്യാതനായി. തിരുവനന്തപുരം ബാർട്ടൺ ഹിൽ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായിരുന്ന സത്യവാൻ വിദ്യാഭ്യാസ സാമൂഹികമേഖലകളിൽ നവീകരണത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്.

1996-ൽ സ്‌കൂളുകളിൽ രാഷ്ട്രീയ നിരോധനം ഏർപ്പെടുത്തി ഹൈക്കോടതിവിധി നേടിയ സത്യവാൻ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ രാഷ്ട്രീയം തടയാൻ 2001-ൽ കോടതയെ സമീപിച്ച് അനുകൂല വിധി സ്വന്തമാക്കിയിരുന്നു.

ശുചിമുറിയും ശുദ്ധജലവും ഇല്ലാത്ത സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അവ ലഭ്യമാക്കാൻ 2001ൽ ഹൈക്കോടതിയിൽ വിധി നേടി. തുടർന്നു 41 സ്‌കൂളുകൾക്കു സർക്കാർ ഫണ്ട് അനുവദിച്ചു. എസ്എസ്എൽസി പരീക്ഷയിലെ കോപ്പിയടി തടയാൻ വിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ച് സ്‌ക്വാഡുകൾ ശക്തിപ്പെടുത്തി. പാന്മസാലയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുണ്ടായിരുന്നു.

നേത്രദാനം പ്രോത്സാഹിപ്പിക്കാൻ 2004ൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കേന്ദ്രം സ്ഥാപിച്ചു. വീട്ടിൽ നേത്രദാന ഉപദേശക സെന്ററും സമ്മതപത്രവിതരണ സംവിധാനവും ആരംഭിച്ചിരുന്നു. മരിച്ച ഉടൻ തന്നെ സത്യവാന്റെ കണ്ണുകൾ ദാനം ചെയ്യുകയും ചെയ്തു.

2013 വരെ സാമൂഹികരംഗത്തു സജീവമായിരുന്നു. സത്യവാനെന്ന വീട്ടിലെ വിളിപ്പേര് പിന്നീട് ഔദ്യോഗിക നാമമാക്കുകയായിരുന്നു. കുണ്ടറ എംജിഡി സ്‌കൂൾ റിട്ട. അദ്ധ്യാപികയായ എം.കെ.സാറാമ്മയാണു ഭാര്യ. മക്കൾ: ശാന്തി, പ്രീതി. മരുമക്കൾ: ജോൺസൺ (കുവൈത്ത്), ഫാ. കെ.ജി.മാത്യു (വികാരി, തുമ്പമൺ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി)