ദമാം: ഹഫര്‍ അല്‍ ബത്തിനില്‍ മരണപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയില്‍ രോഗബാധിതനായി മരണപ്പെട്ട തൃച്ചി സ്വദേശി രാജേന്ദ്രന്റെ (54) മൃതദേഹമാണ് നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചത്.

ജയിലിനുള്ളില്‍ സംഭവിച്ച മരണം ആയതിനാല്‍ നിയമക്കുരുക്കില്‍ കുടുങ്ങി മൃതദേഹം പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല തുടര്‍ന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരാണ് ഒ.ഐ.സി. സി ഹഫര്‍ അല്‍ ബത്തീന്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.ഇതോടൊപ്പം മരണപ്പെട്ട രാജേന്ദ്രന്റെ കുടുംബംഇന്ത്യന്‍ എംബസിയില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ഹഫര്‍ അല്‍ ബത്തീന്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിന്‍ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിന്‍ മറ്റത്ത്, ജിതേഷ് തെരുവത്ത്,മുഹമ്മദ് റാഫി പരുതൂര്‍, രതീഷ് ചിറക്കല്‍ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പെട്ടന്ന് പൂര്‍ത്തിയായത്.

ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 10 മണിയോടെ എത്തിച്ചേര്‍ന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു.