ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഫുൾകോർട്ട് സിറ്റിങ് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാർ. ചീഫ് ജസ്റ്റിസിനെതിരെ കോൺഗ്രസ് ഇംപീച്ച്‌മെന്റ് നോട്ടീസ് കൊണ്ടുവരികയും വിഷയം ചർച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം. രണ്ട് ജഡ്ജിമാരാണ് ഫുൾകോർട്ട് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് കത്ത് നൽകിയിട്ടുള്ളത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ബി ലോക്കൂർ എന്നിവരാണ് ഇപ്പോൾ ഫുൾകോർട്ട് ആവശ്യവുമായി കത്തയച്ചത്. സുപ്രീംകോടതിയുടെ സുരക്ഷയ്ക്കും അന്തസ്സിനും ഇത് ആവശ്യമാണെന്ന് കാട്ടിയാണ് ഇപ്പോൾ കത്തുനൽകിയിട്ടുള്ളത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ കോൺഗ്രസ് ഇംപീച്ച്‌മെന്റ് നീക്കം നടത്തുകയും നോട്ടീസ് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി കഴിഞ്ഞദിവസം തള്ളുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതേ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ തന്നെ സമീപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇതിനിടെയാണ് ഇപ്പോൾ ജഡ്ജിമാരും പ്രശ്‌നപരിഹാരത്തിന് ഫുൾകോർട്ട് വിളിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ആവശ്യവുമായി കൂടുതൽ ജഡ്ജിമാരും രംഗത്തെത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സുപ്രീംകോടതിയിലെ വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സീനിയർ ജഡ്ജിമാർ അടുത്തിടെ രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. സുപ്രീംകോടതിയുെട ഭാവിക്കും സുരക്ഷക്കും വേണ്ടി ഫുൾകോർട്ട് വളിക്കണമെന്നാണ് ഇപ്പോൾ കത്തിൽ ജഡ്ജിമാർ ആവശ്യപ്പെടുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നടപടികളോട് വിയോജിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് തുടങ്ങിയവരാണ് നേരത്തേ വാർത്താ സമ്മേളനം വിളിച്ചത്.

ഇത് വലിയ ചർച്ചയായതിന് പിന്നാലെയാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ചീഫ് ജസ്റ്റിസിനെ മാറ്റണമെന്ന ആവശ്യമുയർത്തി ഇംപീച്ച്‌മെന്റ് നോട്ടീസ് കൊണ്ടുവന്നത്. പുതിയ സംഭവ വികാസങ്ങളോടെ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസിന്റെ നിലപാടുകൾക്ക് എതിരെ ജഡ്ജിമാർക്കിടയിലും കടുത്ത അഭിപ്രായ ഭിന്നത വരുന്നതായാണ് സൂചനകൾ. അടുത്തിടെ ജസ്റ്റിസ് ലോയ കേസിൽ ഉണ്ടായ നടപടിക്രമങ്ങളും വിധികളും ചില കേസുകളിൽ ബെഞ്ചുകൾ തീരുമാനിക്കുന്ന കാര്യങ്ങളിലും ഉൾപ്പെടെ വലിയ വിമർശനങ്ങ്ൾ പല കോണിൽ നിന്നും ഉയർന്നിരുന്നു.