ന്യൂഡൽഹി: ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിന് ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ കാര്യമായി ഒന്നും ചെയ്തില്ല. ഫണ്ട് വിതരണത്തിൽ അപാകതയുണ്ട്. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കഴിയില്ലെന്ന് പറയരുത്. പ്രായോഗിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ഒഴിവു പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2013 ഐ.പി.എൽ അഴിമതി അഴിമതി അന്വേഷിച്ച ലോധാ കമ്മിറ്റിയുടെ ശുപാർശകൾ പരിഗണിക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. . കഴിഞ്ഞ അഞ്ചു വർഷം വിതരണം ചെയ്ത ഫണ്ടിന്റെ കണക്ക് ബിസിസഐ സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഇതിൽ പതിനൊന്ന് സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും അനുവദിച്ചിട്ടില്ല. എല്ലാവരോടും ബിസിസിഐ തുല്യ നീതി കാണിക്കണമെന്നും കോടതി നിരീക്ഷിച്ചു.

നിലവിൽ ബിസിസിഐ പരസ്പരസഹായ സഹകരണ സംഘം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. ബിസിസിഐയുടെ ഉന്നത നേതൃത്വത്തിലുള്ളവരോ അടുത്ത ബന്ധമുള്ളവരോ അവർക്ക് വേണ്ടപ്പെട്ടവരോ തമ്മിലുള്ള പരസ്പര സഹായസഹകരണ സംഘമാണെന്നും കോടതി നിരീക്ഷിച്ചു. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന കർശന നിർദ്ദേശവും കോടതി നൽകി. വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും. രാജ്യത്തെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ബി.സി.സി.ഐ ഒന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി.

ബി.സി.സിഐയുടെ സാമ്പത്തിക വിതരണം കൂടുതൽ നീതി പൂർവ്വമാക്കണമെന്ന് നിർദ്ദേശിച്ച സുപ്രീംകോടതി ഈ പതിനൊന്ന് സംസ്ഥാനങ്ങൾ എന്തിന് വേണ്ടിയാണ് ഇങ്ങനെ യാചിക്കേണ്ടി വരുന്നതെന്നും, പ്രാദേശിക ക്രിക്കറ്റ് ബോർഡിലുള്ളവരുടെ മുഖം നോക്കിയ ശേഷമാണോ ബി.സി.സി.ഐ പണം അനുവദിക്കുന്നതെന്നും ചോദിച്ചു. അടുത്ത ആളുകൾക്ക് കണക്കിലാതെ ഫണ്ട് അനുവദിക്കുക വഴി അവരെ അഴിമതിക്കാരാക്കുകയാണ് ബി.സി.സി.ഐ ചെയ്യുന്നതെന്നും സുപ്രീംകോടതി വിമർശിച്ചു. ലോധാ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പാക്കരുതെന്ന വാദം അവസാനിപ്പിക്കണമെന്നും ബി.സി.സിഐയുടെ അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു.

ഈ വർഷം ജനവരി നാലിനാണ് ലോധ കമ്മിറ്റി സുപ്രീം കോടതി മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിച്ചത്. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ബി.സി.സിഐയുടെ തലപ്പത്ത് വരാൻ പാടില്ലെന്നും, ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് കീഴിലുള്ള പ്രൊഫഷണൽ സംഘമാവണം ബി.സി.സിഐയെ നയിക്കേണ്ടതെന്നും ലോധ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ബി.സി.സി.ഐയെ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടു വരണം എന്നതായിരുന്നു ലോധ കമ്മിറ്റി മുൻപോട്ട് വച്ച മറ്റൊരു നിർദ്ദേശം.