ഡൽഹി:ആദായനികുതി റിട്ടേണിന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് സുപ്രീം കോടതി.റിട്ടേൺ സമർപ്പിക്കുന്നതിന് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. ഇക്കാര്യത്തിൽ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കുന്നതുവരെയാണ് സ്റ്റേ. ആധാറിൽനിന്നു വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകുമെന്ന ആശങ്ക വ്യാപകമാണെന്നും ഇതു തടയാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.ആധാർ ഉള്ളവർ ജൂലൈ ഒന്നിനകം പാൻ കാർഡുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് അസാധുവാകും.

ആധാർ ഉള്ളവർക്കേ റിട്ടേൺ നൽകാനാകൂ എന്ന നിബന്ധന പിൻവലിച്ചു.ഇപ്പോൾ ആധാർ ഇല്ലാത്തവർക്ക് അതില്ലാതെ റിട്ടേൺ നൽകാം.ആധാർ കാർഡ് ഉള്ളവർക്ക് പാൻ കാർഡുമായി ബന്ധപ്പെടുത്താമെന്നും കോടതി വ്യക്തമാക്കി.

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡിനും ആധാർ നിർബന്ധമാക്കിയത് ചോദ്യംചെയ്യുന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ആധാർ നിർബന്ധമാക്കിയ ആദായനികുതി നിയമത്തിലെ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സിപിഐ. നേതാവ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരാണ് ഹർജിനൽകിയത്. ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ 2015-ലെ വിധിയുടെ ലംഘനമാണ് കേന്ദ്രം നടത്തിയതെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ, വ്യാജ പാൻകാർഡുകൾ തടയുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്.