ന്യൂഡൽഹി: സ്വകാര്യതയ്ക്കുള്ള അവകാശം പരമമായ അവകാശമല്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത നിശ്ചയിക്കുന്നതിനു മുന്നോടിയായിട്ടാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യം സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്.

സ്വകാര്യത മൗലികാവകാശമല്ലെങ്കിൽ മറ്റ് അവകാശങ്ങളുടെ അവസ്ഥ എന്താകും എന്ന നിരീക്ഷണം ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് ബോബ്ഡെ രാവിലെ വാദം കേൾക്കുന്നതിനിടെ ഉന്നയിച്ചിരുന്നു. അതിനു ശേഷം ഈ വിഷയത്തിൽ വിശദമായ വാദം തന്നെ നടന്നു. കേസിലെ ഹർജിക്കാരുടെ വാദമാണ് സുപ്രീം കോടതി കേട്ടത്. ഇന്നത്തെ വാദങ്ങൾ അവസാനിപ്പിച്ച് കോടതി പിരിയുന്നതിന് തൊട്ടു മുമ്പാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് പരമമായ അവകാശമല്ലന്നും മൗലികാവകാശമായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മറ്റ് പല കാര്യങ്ങളും സ്വകാര്യത എന്ന കാര്യത്തിനകത്ത് വരുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.ചീഫ് ജസ്റ്റീസ് ജെ.എസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സ്വകാര്യത യ്ക്കുള്ള അവകാശം സർക്കാരിന്റെ ആനുകൂല്യമല്ലെന്ന് ഹർജിക്കാർക്കു വേണ്ടി വാദം തുടങ്ങിയ ഗോപാൽ സുബ്രഹ്മണ്യം വ്യക്തമാക്കി. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലിൽ നിൽക്കേണ്ടതല്ല. ഭരണഘടന ഉറപ്പുനൽകുന്ന അവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണിത്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികൾ സ്വകാര്യതയേയും ഇല്ലാതാക്കും.

1954ലെ എംപി ശർമ്മ കേസിലെയും 62ലെ ഖരഖ് സിങ് കേസിലേയും സ്വകാര്യത മൗലികാവകാശമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധികളെീ പൊതുവത്കരിക്കാൻ കഴിയില്ല. 1978ലെ മനേകഗാന്ധി കേസിലെ വിധിക്ക് ശേഷം തുല്യതയ്ക്ക്ം അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ ഒരുമിച്ച് വായിക്കേണ്ടതാണെന്നും ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഭരണാഘടനാ വിദഗ്ധനായ സോളി സൊറാബ്ജിയും ശ്യാം ദിവാനും ഈ നിലപാടിനെ പിന്തുണച്ചു.

ഈ അവസരത്തിലാണ് സ്വകാര്യതയില്ലെങ്കിൽ മറ്റ് അവകാശങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് ജസ്റ്റീസ് എസ്.എ ബോബ്ഡെ നിരീക്ഷിച്ചത്. ഭരണഘടന ഉറപ്പ് നൽകുന്ന സ്വകാര്യത മറ്റ് നിയമങ്ങൾ ഉറപ്പ് നൽകുന്ന സ്വകാര്യതയ്ക്ക് മുകളിലാണോയെന്നായിരുന്നു ജസ്റ്റീസ് ചെലമേശ്വറിന്റെ ചോദ്യം.വാദം നാളെയും തുടരും. ഹർജിക്കാരുടെ വാദം പൂർത്തിയായ ശേഷം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വാദം കോടതിയിൽ ആരംഭിക്കും. സ്വകാര്യത മൗലികാവകാശമല്ല എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.