ന്യൂഡൽഹി: മാനനഷ്ട കേസുകൾ നൽകി ജനാധിപത്യത്തെ ഞെക്കി കൊല്ലാൻ സാധിക്കില്ലെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാക്കൾക്കെതിരേ ജയലളിത സമർപ്പിച്ച അപകീർത്തി കേസ് പരിഗണിക്കവെയാണു കോടതിയുടെ രൂക്ഷ വിമർശനം. ജയലളിത നൽകിയ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.ഡി.കെ നേതാവ് എ.വിജയ്കാന്ത് നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണു കോടതി പരാമർശങ്ങൾ.

നിയമം ദുരുപയോഗിച്ച് ജനാധിപത്യ അവകാശങ്ങൾ തടയരുതെന്നു സുപ്രീംകോടതി നിർദ്ദേശിച്ചു. അപകീർത്തി കേസുകൾ നൽകി സർക്കാരിനെ വിമർശിക്കുന്നവരെ നിശബ്ദരാക്കാനാണു ജയ ശ്രമിക്കുന്നതെന്നു കോടതി വിമർശിച്ചു. പൊതുപ്രവർത്തകർ വിമർശനങ്ങളെ അഭിമുഖീകരിക്കാൻ പഠിക്കണമെന്ന് ഓർമിപ്പിച്ച കോടതി, അപകീർത്തി നിയമം ജയലളിത ദുരുപയോഗിക്കുകയാണെന്നും പറഞ്ഞു. തങ്ങളെ വിമർശിക്കുന്നവർക്കെതിരേ അപകീർത്തി കേസ് ഫയൽ ചെയ്യുന്നതിനു പകരം സദ്ഭരണം നടത്തുന്നതിൽ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി ജയലളിതയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 200 ൽ അധികം അപകീർത്തി കേസുകളാണ് തമിഴ്‌നാട് സർക്കാർ നൽകിയത്. ജയലളിതയുടെ പ്രധാന എതിരാളികളായ ഡി.എം.കെയ്ക്ക് എതിരായി 85 കേസും വിജയ്കാന്തിനെതിരെ 68 കേസുകളും മാദ്ധ്യമങ്ങൾക്കെതിരേ 55 കേസുകളുമാണ് ജയലളിത ഫയൽ ചെയ്തിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.