ഡൽഹി: കാലിച്ചന്തകൾ വഴി കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിയന്ത്രിക്കുന്ന മെയ് 29 ലെ കേന്ദ്രസർക്കാർ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു.

മൂന്നു മാസത്തേക്കാണ് സ്റ്റേ. വിജ്ഞാപനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. മൂന്നു മാസത്തിനുള്ളിൽ വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്നും പരാതികൾ പരിഹരിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

വിജ്ഞാപനം പുതുക്കിയത് ശേഷം പരാതികളുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹർജിക്കാരോട് കോടതി വ്യക്തമാക്കി.

കശാപ്പിനായി കന്നുകാലികളെ ചന്തയിൽ കൊണ്ടു പോയി വിൽക്കുന്നതിനും വാങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

ഇതേത്തുടർന്നാണ് മദ്രാസ് ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്.  മനുഷ്യന്റെ പ്രാഥമിക അവകാശമായ ഭക്ഷണത്തിൽ ഇടപെടാൻ കേന്ദ്രത്തിന് എന്താണ് അധികാരം എന്ന് ചോദിച്ചാണ് മദ്രാസ് ഹൈക്കോടതി കേന്ദ്രസർക്കാർ വിജ്ഞാപനം നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.