ന്യൂഡൽഹി: ഡൽഹിയിൽ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങൾക്ക് ഹരിത ട്രിബ്യൂണൽ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി റദ്ദാക്കിയത്. വിലക്കിന് പകരം ഒരു ശതമാനം പരിസ്ഥിതി സെസ് ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു. ഡീസൽ വാഹന നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ഇപ്പോഴത്തെ അവസ്ഥയിൽ ഡീസൽ വാഹനങ്ങൾക്ക് വീണ്ടും ഡൽഹിയിലെ നിരത്തിലിറങ്ങാം.

പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിക്കാൻ വേണ്ടിയാണ് ദേശീയ ഹരിത ട്രിബ്യൂണൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുപ്പിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ സ്വീകരിച്ചതും. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണു ഡൽഹിയിൽ പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ട് ഹരിത ട്രിബ്യൂണൽ വിധി വന്നത്. കൂടാതെ 2000 സി.സിക്ക് മുകളിലുള്ള പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും നിർത്തിവയ്ക്കാൻ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നു.

2000 സി.സിക്കു മേൽ എൻജിൻ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ നിരോധനം താൽക്കാലികമാണെന്ന കാര്യം നേരത്തെ തന്നെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഡീസൽ വാഹന നിരോധനം വാഹന വിപണിയെ ശരിക്കും ബാധിച്ചിരുന്നു. വലിയ ഡീസൽ വാഹനങ്ങൾക്കുള്ള രജിസ്‌ട്രേഷൻ വിലക്കും 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ നിരോധനവും തികച്ചും ഏകപക്ഷീയമാണെന്നു മാരുതി സുസുക്കി ഇന്ത്യാ ചെയർമാൻ ആർ.സി. ഭാർഗവ പറയുകയുമുണ്ടായി. ഡൽഹിയിലെ മലിനീകരണത്തിന്റെ രണ്ടു ശതമാനം മാത്രമാണു കാറുകൾ മൂലമുണ്ടാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ പരീക്ഷിച്ച് വിജയിച്ച ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണവുമായി ഡൽഹി സർക്കാർ വീണ്ടുമെത്തിയിരുന്നു. ഏപ്രിൽ 15 മുതൽ 30 വരെയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ആദ്യ ഘട്ടത്തിലെപ്പോലെ തന്നെയായിരിക്കും ഒറ്റ ഇരട്ട വാഹന നിയന്ത്രണം. ലോകത്തെ തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നായ ഡൽഹിയിലെ മലിനീകരണം കുറയ്ക്കുന്നതിനായാണ് ഒറ്റ ഇരട്ട നമ്പർ ഫോർമുലയുമായി എഎപി സർക്കാർ എത്തിയത്.

നിയമലംഘകർക്ക് 2,000 രൂപ പിഴയുണ്ടാകും. വനിതാ ഡ്രൈവർമാർ, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകൾ, സിഎൻജി കാറുകൾ എന്നിവയെയും തിരഞ്ഞെടുക്കപ്പെട്ട വിഐപികളുടെ വാഹനങ്ങൾക്കും ഇളവ അനുവദിച്ചിട്ടുണ്ട്. !രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ലോക്‌സഭാ സ്പീക്കർ, രാജ്യസഭാ ചെയർമാൻ, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡൽഹി ഒഴിച്ചുള്ള സംസ്ഥാന മുഖ്യമന്ത്രിമാർ, സുപ്രീം കോടതി ജ!ഡ്ജിമാർ, ഡപ്യൂട്ടി സ്പീക്കർമാർ, അടിയന്തര സാഹചര്യത്തിനുപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കാണ് ഇളവ് നൽകിയത്.