ന്യൂഡൽഹി: 200913 കാലയളവിൽ രാജ്യത്തെ 11 ആണവശാസ്ത്രജ്ഞർ അസ്വാഭാവികരീതിയിൽ മരിച്ചതിൽ ദുരൂഹത ആരോപിച്ച് ശാസ്ത്ര ലോകം. ആണവശക്തിവിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

മരിച്ചവരിൽ എട്ടുപേർ സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയോ തൂങ്ങിമരിക്കുകയോ കടലിൽ മുങ്ങിമരിക്കുകയോ ചെയ്തതായി പറയുന്നു. ന്യൂക്ലിയർ പവർ കോർപ്പറേഷനിലെ മൂന്നു ശാസ്ത്രജ്ഞരിൽ രണ്ടുപേർ ആത്മഹത്യചെയ്തതായും ഒരാൾ വാഹനാപകടത്തിൽ മരിച്ചതായും റിപ്പോർട്ടിലുണ്ട്. ഈ മരണങ്ങളെ ശാസ്ത്ര ലോകം സംശയത്തോടെയാണ് കാണുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തമായ അന്വേഷണം നടന്നില്ലെന്നും പരാതിയുണ്ട്.

ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ (ബി.എ.ആർ.സി.) സി വിഭാഗം ശാസ്ത്രജ്ഞരായ രണ്ടുപേരെ 2010ൽ ട്രോംബെയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ രാവത് ഭാടയിൽ നിയമിക്കപ്പെട്ട മറ്റു രണ്ടുപേർ 2012ൽ വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടു. രോഗംമൂലം ആത്മഹത്യചെയ്തതാണെന്നു കാണിച്ച് പൊലീസ് ഇതിൽ ഒരു കേസ് അവസാനിപ്പിച്ചെങ്കിലും മറ്റു കേസുകളിൽ അന്വേഷണം തുടരുന്നു. ഇതെല്ലാം വേദം പൂർത്തിയാക്കണമെന്നാണ് ആവശ്യം.

ട്രോംബയിലെ ബി.എ.ആർ.സി.യുടെ രസതന്ത്രപരീക്ഷണശാലയിൽ 2010ൽ രണ്ടു ഗവേഷകർ തീപ്പിടിത്തത്തിൽ മരിച്ചിരുന്നു. എഫ് ഗ്രേഡ് ശാസ്ത്രജ്ഞൻ മുംബൈയിലെ വീട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്താനായിട്ടില്ല. ഇൻഡോറിലെ രാജാ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ്‌ െടക്‌നോളജിയിലെ ഡി ഗ്രേഡ് ജീവനക്കാരൻ മരിച്ചത് ആത്മഹത്യയെന്നു വിധിയെഴുതി. തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് നിയമിതനായ മറ്റൊരു ശാസ്ത്രജ്ഞൻ 2013ൽ കടലിൽച്ചാടി ജീവനൊടുക്കാൻ ശ്രമിച്ച കേസും പൊലീസിന്റെ അന്വേഷണത്തിലാണ്.

കാർവാറിൽ ഒരു ശാസ്ത്രജ്ഞൻ കാളിനദിയിൽ ആത്മഹത്യചെയ്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.