- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജാനകി ജാനേയും സിനിമ തന്നെയാണ്; ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ്; 2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്; ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണെന്ന് തുറന്ന കത്തിൽ അനീഷ് ഉപാസന; മറുപടിയുമായി ജൂഡ് ആന്റണി
കൊച്ചി: 2018 എന്ന ചിത്രത്തിനു വേണ്ടി തന്റെ ചിത്രങ്ങളുൾപ്പെടെയുള്ള മറ്റു സിനിമകളുടെ പ്രദർശന സമയം മാറ്റുന്നുവെന്ന് തുറന്ന കത്തിലൂടെ സംവിധായകൻ അനീഷ് ഉപാസന ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ജൂഡ് ആന്റണി. എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് താനുമെന്ന് ജൂഡ് ഫേസ്‌ബുക്കിൽ കുറിച്ചു. തിയേറ്ററുകളാണ് ഷോ ടൈം തീരുമാനിക്കുന്നത്, അതിനുള്ള അവകാശം അവർക്കുണ്ടെന്നും ജൂഡ് ആന്റണി പറയുന്നു
ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം '2018' തിയറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുമ്പോൾ ചെറിയ ചിത്രങ്ങൾക്കും പ്രദർശിപ്പിക്കാൻ ഒരിടം നൽകണം എന്ന് അപേക്ഷിച്ചുകൊണ്ടാണ് 'ജാനകി ജാനേ' സംവിധായകൻ അനീഷ് ഉപാസനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ആന്റോ ജോസെഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് എന്നെഴുതിക്കൊണ്ടാണ് തന്റെ ഫേസ്‌ബുക്ക് പേജിൽ അനീഷ് പോസ്റ്റ് പങ്കുവച്ചത്.
അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ, സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്മർ, ഷഹദ് സംവിധാനം ചെയ്ത അനുരാഗം എന്നീ സിനിമകളുടെ റിലീസ് കൂടി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. 2018 ന്റെ റിലീസോടെ ചിത്രത്തിന് തിയറ്റർ ഉടമകൾ നൽകുന്ന പ്രാധാന്യം മൂലം ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിലും മാറ്റുകയും പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോകൾ തരികയും ചെയ്യുകയാണെന്ന് അനീഷ് ഉപാസന പറയുന്നു.
തിയറ്ററുകാരുടെ ഈ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അനീഷിന്റെ കുറിപ്പിനു മറുപടിയുമായി ജൂഡ് ആന്റണിയുമെത്തി. എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് താനുമെന്നും എന്നാൽ തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് തിയറ്റർ ഉടമകളാണെന്നും ജൂഡ് പറയുന്നു.
അനീഷ് ഉപാസനയുടെ കുറിപ്പ്
''ആന്റോ ജോസെഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത്. ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തിയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ. '2018; ഏത് സമയത്തുകൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും( പ്രവർത്തി ദിവസങ്ങളിൽ) ചെയ്യുന്ന തിയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..
എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തയറ്ററുകൾ ഉണർന്നത് '2018' വന്നതുകൊണ്ട് തന്നെയാണ്. സംശയമില്ല. അതുകൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി മാറ്റുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും '2018' ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തിയറ്ററിൽ നിറയണമെങ്കിൽ 1േെ ഷോയും 2ിറ ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം.2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്..പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തതുകൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്..പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്..
ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്. മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം. ജാനകി ജാനേയും സിനിമ തന്നെയാണ്. ഇനി വരാൻ പോകുന്നതും കൊച്ചു സിനിമകളാണ്. 2018 ഉം സിനിമയാണ്. എല്ലാം ഒന്നാണ്. മലയാള സിനിമ, മലയാളികളുടെ സിനിമ. ആരും 2018 ഓളം എത്തില്ലായിരിക്കും. എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ.''
ജൂഡ് ആന്റണിയുടെ മറുപടി:
എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ്. എല്ലാവരും അധ്വാനിക്കുന്നവരാണ്. തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവർക്കുണ്ട്. ജനങ്ങൾ വരട്ടെ, സിനിമകൾ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം. സ്‌നേഹം മാത്രം.