മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കും ഭാര്യ റിവാബക്കുമെതിരെ പിതാവ് അനിരുദ്ധ്സിൻഹ് ജഡേജ ഉന്നയിച്ച ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മകൻ തന്നെ വിളിക്കാറില്ലെന്നും വിവാഹത്തിന് ശേഷം താരം ആകെ മാറിപ്പോയതെന്നും ജഡേജയുടെ പിതാവ് ഗുജറാത്തി ദിനപത്രമായ ദിവ്യ ഭാസ്‌കറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ തന്റെ ഭാര്യയെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു രവീന്ദ്ര ജഡേജയുടെ പ്രതികരണം.

ഇതിന് പിന്നാലെ രവീന്ദ്ര ജഡേജ മാതാപിതാക്കളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ചർച്ചയാവുകയാണ്. രക്ഷിതാക്കളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമത്തിലിട്ട കുറിപ്പാണ് ചിലർ കുത്തിപ്പൊക്കി ചർച്ചയാക്കുന്നത്.

രവീന്ദ്ര ജഡേജയ്‌ക്കെതിരെ പിതാവ് അനിരുദ്ധ്‌സിൻഹ് ജഡേജ രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് 2012 ൽ രവീന്ദ്ര ജഡേജ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പ് വീണ്ടും ചർച്ചയായത്. ''എല്ലാ ദിവസവും രക്ഷിതാക്കളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നവർക്ക്, ജീവിതത്തിൽ ഒരിക്കലും മറ്റുള്ളവരുടെ കാൽ തൊടേണ്ട സാഹചര്യം ഉണ്ടാകില്ല'' എന്നായിരുന്നു രവീന്ദ്ര ജഡേജയുടെ കുറിപ്പ്.

2012 നവംബർ നാലിനായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം എക്‌സ് പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ പ്രതികരിച്ചത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരാധകരിൽ ചിലർ രവീന്ദ്ര ജഡേജയുടെ പഴയ പ്രതികരണം ഓർത്തെടുക്കുകയായിരുന്നു. നിരവധി പേരാണു വിവാദത്തിൽ താരത്തിന്റെ വിശദമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നത്. പിതാവിന്റെ ആരോപണങ്ങൾ ഭാര്യയായ റിവാബയെ അപമാനിക്കാനുള്ളതാണെന്നാണു രവീന്ദ്ര ജഡേജയുടെ നിലപാട്.

ബിജെപി നേതാവായ റിവാബ ജാംനഗർ നോർത്ത് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ്. റിവാബയാണ് രവീന്ദ്ര ജഡേജയുമായുള്ള ബന്ധം തകരാൻ കാരണമെന്നാണ് താരത്തിന്റെ പിതാവ് ആരോപിക്കുന്നത്. ഒരേ നഗരത്തിലാണു താമസമെങ്കിലും രണ്ടു വീടുകളിലാണ് കഴിയുന്നതെന്നും, കൊച്ചുമകളെ കണ്ടിട്ട് വർഷങ്ങളായെന്നും രവീന്ദ്ര ജഡേജയുടെ പിതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അനിരുദ്ധ്‌സിൻഹ് ജഡേജ നിലപാടു വ്യക്തമാക്കിയത്.

''എനിക്ക് രവീന്ദ്ര ജഡേജയുമായോ അദ്ദേഹത്തിന്റെ ഭാര്യ റിവാബയുമായോ ഒരു ബന്ധവുമില്ല. ഞങ്ങൾ അവരെ വിളിക്കാറില്ല. അവർ ഞങ്ങളോടും സംസാരിക്കാറില്ല. റിവാബ രവീന്ദ്ര ജഡേജയിൽ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. എല്ലാം അവളുടെ പേരിലേക്കു മാറ്റണമെന്നാണു വിവാഹം കഴിഞ്ഞു മൂന്നാം മാസം തന്നെ റിവാബ ആവശ്യപ്പെട്ടത്. അവരാണു ഞങ്ങളുടെ കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടാക്കിയത്. അവൾക്കു കുടുംബം വേണമെന്നില്ല, സ്വതന്ത്രമായി ജീവിച്ചാൽ മതി.'' എന്നായിരുന്നു ജഡേജയുടെ പിതാവ് ആരോപിച്ചത്.