ടോക്യോ: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യം എന്ന നേട്ടം കൈവരിച്ച് ജപ്പാൻ. ചാന്ദ്രപര്യവേക്ഷണത്തിനുള്ള സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിങ് മൂൺ( സ്ലിം) ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറങ്ങി. ചന്ദ്രനിലെ കടൽ എന്നു വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനു സമീപമാണു പേടകം ഇറങ്ങിയതന്ന് ജപ്പാൻ എയ്‌റോ സ്‌പേസ് പര്യവേക്ഷണ ഏജൻസി അറിയിച്ചു.

ഇന്ന് രാത്രി 8.30നാണ് ലാൻഡിഡ് ആരംഭിച്ചത്. 20 മിനുട്ട് നീണ്ടുനിന്ന ലാൻഡിങിനൊടുവിൽ പേടകം ചന്ദ്രനിലിറങ്ങി. സ്ലിം ദൗത്യത്തിലെ ലാൻഡർ ചന്ദ്രനിലിറങ്ങിയെങ്കിലും ദൗത്യം പൂർണ വിജയമാണോയെന്ന് ഉറപ്പിക്കാൻ സിഗ്‌നലുകൾ ലഭിക്കണം. ഒരുഷാർപ്പ് ഷൂട്ടറിന്റെ ലക്ഷ്യവേധിയായ ഷോട്ട് പോലൊരു കിറുകൃത്യം ലാൻഡിങ് രീതി അവലംബിച്ചതിനാലാണ് ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്‌സ പേടകത്തിന് മൂൺ സ്‌നൈപ്പർ എന്ന് വിളിപ്പേര് നൽകിയത്. സ്ലിം ദൗത്യം ലക്ഷ്യം കൈവരിച്ചുവോ എന്നറിയാൻ ഒരു മാസം കാത്തിരിക്കേണ്ടി വരും.

ഷിലോയ്‌  ഗർത്ത പരിസരത്താണ് സോഫ്റ്റ് ലാൻഡ് ചെയ്തത് പിൻപോയിന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. മറ്റൊരു രാജ്യവും ഇത് കൈവരിച്ചിട്ടില്ലെന്നും ആർട്ടെമിസ് പോലുള്ള അന്താരാഷ്ട്ര ദൗത്യങ്ങളിൽ ഇത് സഹായകമാകുമെന്നും ജാകസയുടെ സ്ലിം പദ്ധതി മാനേജർ ഷിനിചിറോ സകായ് അറിയിച്ചു. ലാൻഡിങ്ങിന് ശേഷം സ്ലിം രണ്ട് മിനി പ്രോബുകളെ പുറത്തിറക്കും. ഒരെണ്ണം മൈക്രോവേവ് അവന്റെ വലിപ്പമുള്ള ചാടി ചാടി പോകുന്ന വാഹനവും, മറ്റൊന്ന് ബേസ് ബോളിന്റെ വലിപ്പമുള്ള ചക്രങ്ങളുള്ള റോവറുമാണ്. റോവർ പേടകത്തിന്റെ ചിത്രങ്ങളെടുക്കും.

2023 സെപ്റ്റംബർ ഏഴിന് തെക്കൻ ജപ്പാനിലെ തനേഗാഷിമ സ്‌പേസ് സെന്ററിൽനിന്നു തദ്ദേശീയമായ എച്ച്‌ഐഐഎ റോക്കറ്റിലാണ് സ്ലിം വിക്ഷേപിച്ചത്. മോശം കാലാവസ്ഥമൂലം നേരത്തേ 3 തവണ മാറ്റിവച്ചശേഷമായിരുന്നു വിക്ഷേപണം. ജപ്പാൻ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സംയുക്ത പദ്ധതിയായ എക്‌സ്‌റേ ഇമേജിങ് ആൻഡ് സ്‌പെക്ട്രോസ്‌കോപി മിഷൻ ഉപഗ്രഹവും റോക്കറ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിദൂരപ്രപഞ്ചത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള ദൂരദർശിനി അടങ്ങിയ സംവിധാനമാണിത്. 10 കോടി യുഎസ് ഡോളർ (ഏകദേശം 832 കോടി രൂപ) ആണു ദൗത്യത്തിന്റെ ചെലവ്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയത്. 2025 ൽ ഇന്ത്യയും ജപ്പാനും സംയുക്തമായി ചാന്ദ്ര ദൗത്യത്തിന് പദ്ധതിയിട്ടിട്ടുണ്ട്.