തിരുവനന്തപുരം: വാന നിരീക്ഷകർക്ക് എല്ലാം വെള്ളിയാഴ്ച തിരക്കുള്ള ദിവസമായിരുന്നു. ഇരുട്ടുവീണതോടെ എല്ലാവരും മാനം നോക്കി ഇരിപ്പായി. കേരളത്തിലും അത്യാകർഷകമായ മൂൺ ഹാലോ അഥവാ ലൂണാർ ഹാലോ ദൃശ്യമായി.

സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.

22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായി കാണപ്പെടുന്നത്. ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്. എന്നാൽ പ്രകാശമായതിനാൽ അത് നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാൽ അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും നമുക്ക് കാണാൻ സാധിക്കും.

വെള്ളത്തുള്ളികൾക്ക് പകരം മഞ്ഞുകണങ്ങളാണ് മൂൺ ഹാലോയുടെ രൂപപ്പെടലിലേക്ക് നയിക്കുന്നത്. ഉയരത്തിൽ രൂപപ്പെടുന്ന സിറസ് മേഘങ്ങളാണ് മൂൺ ഹാലോയിൽ നിർണായക പങ്കുവഹിക്കുന്നത്. അന്തരീക്ഷത്തിൽ ചുരുങ്ങിയത് 6000 അടിയെങ്കിലും രൂപത്തിൽ സിറസ് മേഘങ്ങൾ ഉണ്ടെങ്കിൽ മൂൺ ഹാലോ വളരെ വ്യക്തമായി തന്നെ തെളിഞ്ഞു കാണാനാകും. പകൽ ആകാശത്ത് നീളത്തിൽ വെള്ള നിറത്തിൽ കാണപ്പെടുന്ന നീളമുള്ള മേഘങ്ങളാണ് സിറസ് മേഘങ്ങൾ.

രണ്ട് വളയങ്ങളായാണ് മൂൺ ഹാലോ രൂപപ്പെടുക. ആദ്യത്തെ വളയെം ചന്ദ്രനിൽ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും, രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. ഏത് മേഖലയിലും, ഏത് സാഹചര്യത്തിലും രൂപ്പെടുന്ന മൂൺ ഹാലോകളും ഈ ചെരുവുകളുമായാണ് പ്രത്യക്ഷപ്പെടുക. മഞ്ഞുതുള്ളികൾ വേണ്ടതുകൊണ്ട് തന്നെ മൂൺ ഹാലോകൾ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്. മറ്റ് പ്രദേശങ്ങളിലും ശൈത്യകാലത്ത് ഇത്തരം മൂൺ ഹാലോകൾ രൂപപ്പെടാറുണ്ട്

മൂൺ ഹാലോയെ ആസ്പദമാക്കി കാലാവസ്ഥാ പ്രവചിക്കുന്ന രീതിയും പല സംസ്‌കാരങ്ങളിലുമുണ്ട്. മൂൺ ഹാലോ കണ്ട് കഴിഞ്ഞാൽ ദുർഘടമായ കാലാവസ്ഥയാകും വരാൻ പോകുന്നതെന്നാണ് പല സംസ്‌കാരങ്ങളിലും പൊതുവായുള്ള വിശ്വാസം.