ബെംഗളൂരു: സൂര്യനെക്കുറിച്ചുള്ള കൂടുതൽ പഠനത്തിനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ 'ആദിത്യ എൽ-1' സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് സെപ്റ്റംബർ രണ്ടിന് രാവിലെ 11.50-നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ഇന്ത്യയുടെ അഭിമാനമായ പി.എസ്.എൽ.വി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ആദിത്യ എൽ 1 ഘടിപ്പിച്ച പി.എസ്.എൽ.വി സി 57 റോക്കറ്റിന്റെ ചിത്രം ഐ.എസ്.ആർ.ഒ എക്സിലൂടെ പങ്കുവെച്ചു

സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് വിക്ഷേപണം നടത്താനാണ് അധികൃതരുടെ തീരുമാനം. ചന്ദ്രയാൻ-3 വിജയകരമായി തുടരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യനെ പഠിക്കാനുള്ള ഐ.എസ്.ആർ.ഒ.യുടെ ദൗത്യം. ഏകദേശം 368 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിക്കുന്നത്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 പോയന്റിന് (ലഗ്രാഞ്ച് പോയന്റ് 1) ചുറ്റുമുള്ള ഭ്രമണപഥത്തിൽ പേടകമെത്തിക്കും.

മൂന്നുമുതൽ നാലുമാസംവരെ സമയമെടുത്താകും പേടകം എൽ 1 പോയന്റിൽ എത്തുക. ഇവിടെനിന്ന് ഉപഗ്രഹത്തിന് സൂര്യനെ തടസ്സമില്ലാതെ തുടർച്ചയായി വീക്ഷിക്കാനാകും. ഭൂമിയിൽ നിന്ന് സൂര്യൻ ഏകദേശം 15 കോടി കിലോമീറ്റർ അകലെയാണ്. ഇതിൽ 15 ലക്ഷം കിലോമീറ്റർ മാത്രമായിരിക്കും ആദിത്യ സഞ്ചരിക്കുന്നത്.

പേടകത്തിലെ ഏഴ് പേലോഡുകളിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം എൽ 1 പോയിന്റിലെ ഘടകങ്ങളെക്കുറിച്ചും പഠിക്കും. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിലെത്തിക്കുന്ന പേടകത്തെ ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴിയാണ് ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. അഞ്ചുവർഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.

പിഎസ്എൽവി എക്സ്എൽ റോക്കറ്റിലാണ് പേടകത്തിന്റെ വിക്ഷേപണം. സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച് നാലു മാസംകൊണ്ട് ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റർ അകലെയുള്ള എൽ-1 (ലാഗോൻഷ് പോയന്റ്-1) പോയന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. ഇവിടെനിന്ന് സൂര്യനെ തടസ്സമില്ലാതെ വീക്ഷിക്കാനാകും. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ദൗത്യത്തിലൂടെ ഇസ്റോ ലക്ഷ്യമിടുന്നത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇജക്ഷൻ, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയ കാര്യങ്ങളും നിരീക്ഷിക്കും.

വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി.), സോളാർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്.യു.ഐ.ടി.), സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിങ് എക്സ്‌റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്‌പെരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് പേകടത്തിലുള്ളത്.

ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിന് തൊട്ടുപിന്നാലെയാണ് സൂര്യനിലെ രഹസ്യം തേടിയുടെ ഇസ്റോയുടെ യാത്ര. ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വിജയത്തിനു പിന്നാലെ ആദിത്യ എൽ-1 ഉടൻ വിക്ഷേപിക്കുമെന്ന് ഇസ്റോ ചെയർമാൻ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു.