ന്യൂഡൽഹി: ഫോൺ വിളി മുറിയലിന് ടെലികോം കമ്പനികളിൽ നിന്നും പിഴ ഈടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഉപഭോക്താവിന് അനുകൂലമായി ട്രായ് പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി. ട്രായ് തീരുമാനം ഏകപക്ഷീയവും നീതികരിക്കാൻ സാധിക്കാത്തതുമാണെന്ന് കോടതി പറഞ്ഞു.

പിഴ ഏർപ്പെടുത്താനുള്ള ട്രായ് തീരുമാനത്തെ ഡൽഹി ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ടെലികോം കമ്പനികൾ നൽകിയ ഹർജിയിലാണ് കോടതി തീരുമാനം. ടെലികോം കമ്പനികൾക്കെതിരായ നടപടിക്ക് പാർലമെന്റ് ചട്ടമുണ്ടാക്കണമെന്നും കോടതി നിർദേശിച്ചു.

തടസ്സപ്പെടുന്ന ഓരോ കോളിനും ഒരു രൂപ വീതം പിഴ ഈടാക്കാനായിരുന്നു ട്രായിയുടെ തീരുമാനം. ഉപഭോക്താക്കളിൽ നിന്നും നിരന്തരം ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഫോൺ വിളി മുറിയലിന് പിഴ ഏർപ്പെടുത്താൻ ട്രായ് തീരുമാനിച്ചത്. ഈ തീരുമാനമാണ് ടെലികോം കമ്പനികൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബഞ്ച് റദ്ദാക്കിയത്.

ജനുവരി ഒന്നു മുതല നടപ്പാക്കാനിരുന്ന ഉത്തരവ് സുപ്രീംകോടതി വിധി വരുന്നതുവരെ തടഞ്ഞുവെക്കുകയായിരുന്നു. ട്രായ് വിജ്ഞാപനം ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ടെലികോം കമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചത്.