ഭോപ്പാലിൽ ജയിൽ ചാടിയെന്ന് ആരോപിച്ച് 8 മുസ്ലിം വിചാരണ തടവുകാരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഇടപെടണം. വിചാരണ പൂർത്തിയാകാനിരിക്കെയാണ് ഈ ജയിൽ ചാട്ട സംഭവവും കൂട്ടക്കൊലയും എന്നത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. കോടതിയിൽ ഇവരുടെ നിരപരാധിത്വം തെളിയിക്കാനായിട്ടുണ്ടെന്ന് പ്രതികളുടെ അഭിഭാഷകൻ വെളിപ്പെടുത്തി യിട്ടുണ്ട്. സംഭവത്തിൽ ജയിൽച്ചാട്ടത്തെക്കുറിച്ച് മാത്രമേ അന്വേഷിക്കുകയുള്ളൂ എന്നും വെടിവെപ്പ് അന്വേഷിക്കുകയില്ലെന്നുമുള്ള മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണ്.

സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് നിരവധി രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടും അത് നിരസിക്കുന്നത് ജനാധിപത്യ മര്യാദക്ക് നിരക്കുന്നതല്ല. കോടതി നടപടികളിലും നിയമവാഴ്ചയിലുമുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനും രാജ്യത്ത് അരാജകത്വത്തിന്റെ ഭീതി ജനിപ്പിക്കാനും ശ്രമിക്കുന്ന ശക്തികൾ ആരെന്ന് ജനങ്ങൾ തിരിച്ചറിയണം.

വെടിയേറ്റ് കിടക്കുന്നവർക്ക് നേരെ വീണ്ടും വീണ്ടും വെടിയുതിർത്ത് മരണം ഉറപ്പാക്കുന്ന വീഡിയോ പുറത്തുവന്നതാണ്. പ്രതികളെ ജീവനോടെ പിടികൂടുന്നത് നിയമനടപടികൾക്ക് സഹായിക്കുമെന്നിരിക്കെ തെളിവു നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചുവെന്നത് ഇതിൽനിന്നും തെളിയുന്നു. പ്രതികൾ കൊലപ്പെടുത്തിയെന്ന് പറയുന്ന ജയിൽ പാറാവുകാരന്റെ മരണത്തെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ആവശ്യമുണ്ട്. പ്രതികളെ താമസിപ്പിച്ചിരുന്ന അതീവ സുരക്ഷയുള്ള സെല്ലിന് ചുറ്റുമുള്ള സി.സി.ടി.വിയിലെ കഴിഞ്ഞ ഒരു മാസക്കാലത്തെ മുഴുവൻ ദൃശ്യങ്ങളും സ്വതന്ത്രമായ അന്വേഷണത്തിന് വിധേയമാക്കണം.

രാജ്യത്ത് ഇടക്കിടക്ക് ആവർത്തിച്ചുകൊണ്ടിരിക്കുന്ന പൊലീസ് ഏറ്റുട്ടലുകളിലൂടെ കൊല്ലപ്പെടുന്നതിൽ അധികവും മുസ്ലിം, ദലിത് വിഭാഗത്തിൽപെട്ട വിചാരണ ത്തടവുകാരാണെന്നത് യാദൃച്ഛികമായി കാണാണാവില്ല. വർഷങ്ങൾ ജയിലിൽ കഴിഞ്ഞ ശേഷം വിചാരണ പൂർത്തിയാകുമ്പോൾ നിരപരാധികളായി മോചിപ്പിക്കപ്പെടാൻ സാധ്യതയുള്ളവരാണ് ഇങ്ങനെ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് സംഘപരിവാരിന് വേണ്ടി പൊലീസ് ശിക്ഷ നടപ്പിലാക്കുന്ന രീതി രാജ്യത്ത് ആവർത്തിക്കുന്നത് ഭരണാധികാരികളുടെ ഒത്താശകൊണ്ടുകൂടിയാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം.

മധ്യപ്രദേശിലടക്കം രാജ്യത്തെമ്പാടും വരും നാളുകളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ.സഈദ് പറഞ്ഞു.