കോഴിക്കോട്: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു.

പദ്ധതി യാഥാർഥ്യമായാൽ ആനത്താരയുൾപ്പെടെ വന്യമൃഗങ്ങളുടെ സഞ്ചാര പഥങ്ങൾ, മലമുഴക്കി വേഴാമ്പൽ അടക്കം പക്ഷികളുടെ ആവാസ കേന്ദ്രങ്ങൾ, ജൈവ വൈവിധ്യങ്ങളെ ഊട്ടി വളർത്തുന്ന അപൂർവ്വ പുഴയോരക്കാടുകൾ, തുടങ്ങിയവയുടെ നാശത്തിലാണ് അവസാനിക്കുക. പദ്ധതി സൃഷ്ടിക്കുന്ന വൻ പരിസ്ഥിതി ശോഷണവും ഇതിനായി ചെലവിടുന്ന പണവും പരിഗണിക്കുമ്പോൾ സാമ്പത്തികമായി വലിയ നഷ്ടമാണ് ഇതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 200 ഹെക്ടറിലേറെ വനം ഈ പദ്ധതിയുടെ ഭാഗമായി ഇല്ലാതാകും. 42 ഏക്കർ വനഭൂമിയിലെ മരങ്ങൾ മുറിച്ച് നീക്കാൻ രണ്ടു മാസം മുമ്പ് വനം വകുപ്പിന് അപേക്ഷ നൽകിയതായി വൈദ്യുത വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.

കേരളത്തിൽ ഉപയോഗിക്കുന്ന മറ്റ് ബൾബുകൾക്കു പകരം എൽ.ഇ.ഡി ബൾബുകൾ ഉപയോഗിച്ചാൽ ആതിരപ്പള്ളി പദ്ധതിയേക്കാൾ കൂടുതൽ വൈദ്യുതി കണ്ടെത്താൻ കഴിയുമെന്ന് കണക്ക് നിരത്തി സ്ഥാപിച്ചത് ധനകാര്യ മന്ത്രി തോമസ് ഐസ്‌ക്കാണ്. എൽ.ഡി .എഫിൽ ചർച്ച ചെയ്യാതെയാണ് പദ്ധതി തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്ന് സിപിഐ സെക്രട്ടറി പറയുന്നു. കേരളം ഭരിക്കുന്നത് ഇടതുപക്ഷ മുന്നണിയാണോ പിണറായി വിജയൻ എന്ന വ്യക്തിയാണോ എന്ന് എൽ.ഡി.എഫ് വ്യക്തമാക്കണം. ജനങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായി ഏകാധിപത്യ രീതിയിൽ ഈ തീരുമാനവുമായി മുന്നോട്ട് പോകുവാനാണ് ശ്രമമെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അബ്ദുൽ മജീദ് ഫൈസി മുന്നറിയിപ്പ് നൽകി.