തിരുവനന്തപുരം: ബഹുജൻ രാഷ്ട്രീയ - സാമുദായിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ തീവ്രവാദ ബന്ധങ്ങളാരോപിച്ചുകൊണ്ട് ബിജെപിയും സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന വർഗീയ-വിഭജന രാഷ്ട്രീയത്തിനെതിരെ എസ്.ഡി.പി.ഐ ബഹുജൻ മുന്നേറ്റ യാത്ര സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

2017 നവംബർ 15 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന രണ്ട് മേഖല ജാഥകളാണ് നടത്തുന്നത്. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി തിരുവനന്തപുരത്ത് നിന്നും, വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ കാസർകോട്ട് നിന്നും നയിക്കുന്ന ജാഥകൾ നവംബർ 24ന് കോട്ടയത്ത് സമാപിക്കും.

മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെ ജനാധിപത്യ സംവിധാനത്തിനുള്ളിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരത്തോടെ എട്ട് വർഷമായി രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണ് എസ്.ഡി.പി.ഐ. സാമൂഹിക ജനാധിപത്യമാണ് പാർട്ടി ഉയർത്തിപ്പിടിക്കുന്നത്. വിശപ്പും ഭയവുമില്ലാത്ത ഇന്ത്യയെന്ന പാർട്ടിയുടെ പ്രഖ്യാപിത അജണ്ടക്ക് രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിൽ സ്വീകാര്യത വർധിച്ച് വരുന്നുണ്ട്.

രാജ്യത്ത് നാളിതുവരെയുള്ള ജനാധിപത്യ ഭരണം കൊണ്ട് അടിസ്ഥാന ജനതക്ക് ഒരു പ്രയോജനവും ലഭ്യമായിട്ടില്ല. മതേതരത്വവാദികളെന്ന് സ്വയം അവകാശപ്പെടുന്ന മനുവാദ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി തുടരുന്ന ദലിത്-പിന്നാക്ക-മുസ്ലിം പീഡനങ്ങൾക്കും അവഗണനകൾക്കുമെതിരെ രാഷ്ട്രീയമായി പ്രതികരിക്കുന്നുവെന്നതാണ് എസ്.ഡി.പി.ഐക്കെതിരെ തിരിയാൻ രാഷ്ട്രീയ കക്ഷിഭേദമില്ലാതെ കാരണമായിട്ടുള്ളത്. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ സംരക്ഷകർ ഇടതു-വലതു പക്ഷമാണെന്ന് അവകാശപ്പെടുമ്പോഴും വി എസ്സും പിണറായി വിജയനും വി എം.സുധീരനുമുൾ പ്പെടെയുള്ളവരുടെ നിലപാടുകൾ സംഘപരിവാർ ശക്തികൾക്ക് അനുകൂലമാണെന്ന് വേങ്ങര ഉപതിരഞ്ഞെടുപ്പിനുശേഷമുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ കൂടുതൽ വ്യക്തമായി കഴിഞ്ഞു. എസ്.ഡി.പി.ഐക്ക് ലഭിക്കുന്ന ജനപിന്തുണ ഇവരെ അസ്വസ്ഥരാക്കുന്നതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തണം.

ഇടതു-വലതു മുന്നണികളുടെയും ബിജെപിയുടെയും രാഷ്ട്രീയ അജണ്ടകൾ സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി മാത്രമായി പരിമിതപ്പെട്ടിരിക്കുമ്പോൾ അവർണ ജനതയുടെ ജനാധിപത്യ ഭരണഘടനാവകാശങ്ങൾക്കു വേണ്ടി നിലനിൽക്കുകയെന്ന ധാർമിക ബാധ്യതയാണ് എസ്.ഡി.പി.ഐ നിർവഹിക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ മുന്നണികളുടെ കാപട്യത്തെയും അവസരവാദങ്ങളെയും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബഹുജൻ മുന്നേറ്റ യാത്രയിലൂടെ ലക്ഷ്യമാക്കുന്നത്.

വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ :എം.കെ. മനോജ്കുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി)പി.കെ. ഉസ്മാൻ (സംസ്ഥാന സെക്രട്ടറി)സിയാദ് കണ്ടല (തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്)അഷ്റഫ് പ്രാവച്ചമ്പലം (തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി)