തിരുവനന്തപുരം: കുത്തകകൾക്കും വൻകിട കമ്പനികൾക്കും വേണ്ടി കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്‌റഫ്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ബാരലിന് 39.89 ഡോളറിലെത്തിയിട്ടും പെട്രോൾ, ഡീസൽ വിലകുറക്കാതെ കുത്തകകളെ സഹായിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

പെട്രോൾ ഡീസൽ എന്നിവയുടെ വില നിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം വില കൂടുമ്പോൾ കൂടിയവില.  വിലകുറയുമ്പോൾ കുറഞ്ഞ വില എന്നതായിരുന്നു. ക്രൂഡ് ഓയിൽ വില കൂടുമ്പോഴെല്ലാം വില വർദ്ധിപ്പിച്ച് ജനങ്ങൾക്ക് അമിത ഭാരം ചുമത്തിയ സർക്കാർ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും വില വർദ്ധിപ്പിക്കുകയാണ്. പെട്രോളിന് 36 പൈസയും ഡീസലിന് 87 പൈസയും വർദ്ധിപ്പിച്ചത് രണ്ട് ദിവസം മുമ്പാണ്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിന്റെ ആനുകൂല്യം അതേപടി ഉപഭോക്താക്കൾക്ക് നൽകാൻ മടിക്കുന്ന കേന്ദ്രസർക്കാർ ഇതുവരെ അഞ്ചുതവണയാണ് പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചത്. ഒരു ലിറ്റർ പെട്രോളിന് 19.06 രൂപയും ഡീസലിന് 10.66 രൂപയുമാണ് നിലവിൽ കേന്ദ്രം ഈടാക്കുന്ന തിരുവ.

ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറായിരുന്നപ്പോൾ പെട്രോളിനും ഡീസലിനും ഉണ്ടായിരുന്നതിൽ കാര്യമായ മാറ്റമൊന്നും ബാരലിന് 39.89 ഡോളറിലെത്തിയപ്പോൾ ഉണ്ടായിട്ടില്ല എന്നത് സർക്കാരിന്റെ ജനങ്ങളോടുള്ള സമീപനം വ്യക്തമാക്കുന്നതാണ്. പയർ, പരിപ്പ് ഉത്പന്നങ്ങളുടെ സംഭരണ പരിധിയെടുത്ത് കളഞ്ഞ് 2014 സെപ്റ്റബർ 30 ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം കുത്തകളെ സഹായിക്കാൻ ലക്ഷ്യം വച്ചുള്ളതായിരുന്നു.

പരിപ്പ് ഉത്പന്നങ്ങൾ അനിയന്ത്രിതമായി വലിയ സംഭരണ ശാലകളിൽ സംരക്ഷിക്കുകയും കൃത്യമായി വില വർദ്ധനവ് സൃഷ്ടിക്കുകയാണ് വൻകിട കുത്തകകൾ. ഇതിന്റെ ഭാരം പേറുന്നതും സാധാരണ ജനങ്ങളാണ്. റെയിൽവെ ടിക്കേറ്റ് ക്യാൻസൽ ചെയ്യുന്നതിന് അമിത ചാർജ്ജ് വർദ്ധപ്പിച്ചതും ജനങ്ങൾക്ക് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ കുത്തകകളെ വഴിവിട്ട് സഹായിക്കാൻ അമിതാവേശമാണ് കാണിക്കുന്നത്. 2013-14 വർഷത്തിൽ കോർപ്പറേറ്റുകൾക്ക് നികുതിയിനത്തിൽ ഇളവ് നൽകിയത് 5,72,923 കോടിരൂപയും 201415 ൽ 5,90000 കോടി കൂടിരൂപയുമാണെന്ന് കുത്തകകൾ വ്യക്തമാക്കുന്നു.

നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവുമൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്കുമേൽ സാധ്യമാകുന്ന മുഴുവൻ മേഖലകളിലും വില വർദ്ധിപ്പിച്ചും സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയും ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.