കോഴിക്കോട്: രൂക്ഷമായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ വിലവർധനവ് നിയന്ത്രിക്കുന്നതിന് സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

അധികാരത്തിലെത്താൻ സഹായിച്ച കുത്തക മുതലാളിമാർക്ക് പ്രത്യുപകാരം ചെയ്യുന്ന സമീപനമാണ് സർക്കാരിൽ നിന്ന് ഉണ്ടാവുന്നത്. പബ്ലിസിറ്റി സ്റ്റണ്ടിനപ്പുറം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ സർക്കാരിനാവുന്നില്ല. അരി ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിരിക്കുന്നു. പച്ചക്കറിയുടെ വിലയും നിയന്ത്രണാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ മൂലം ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രയാസകരമാവുകയാണ്. ആവശ്യസാധനങ്ങൾ പുഴ്‌ത്തിവച്ച് കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാവണം. തീരദേശങ്ങളിലേയും മലയോര പ്രദേശങ്ങളിലേയും ജനങ്ങൾ കടുത്ത പട്ടിണി അനുഭവിക്കുന്നു, ഇത്തരക്കാരെ കണ്ടെത്തി സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി.അബ്ദുൽ ഹമീദ്, എ.കെ സലാഹുദ്ദീൻ ട്രഷറർ ജലീൽ നീലാമ്പ്ര, സെക്രട്ടറി പി.കെ ഉസ്മാൻ സെക്രട്ടറിയേറ്റ് അംഗം നാസറുദ്ദീൻ എളമരം എന്നിവർ സംസാരിച്ചു.