കോഴിക്കോട്: സോളാർ കമ്മീഷന് മുമ്പാകെ ബിജു രാധാകൃഷ്ണൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവച്ച് അന്വേഷണത്തിന് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ്.

സോളാർ കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തുടക്കം മുതലെ സംശയത്തിന്റെ നിഴലിലാണ്. പേഴ്‌സണൽ സ്റ്റാഫും ഗൺമാനും ഉൾപ്പെടെ മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവർ കേസിൽ ഉൽപ്പെട്ടതിന്റെ തെളിവുകൾ പുറത്ത് വന്നിട്ടും താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. അഴിമതിക്കാരായ മറ്റുമന്ത്രിമാരെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ അമിതാവേശം ഈ സംശയം ബലപ്പെടുത്തുന്നതാണ്.

കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ല. തനിക്കെതിരെ നടക്കുന്ന ഗുഢാലോചനയുടെ ഫലമാണ് ഇത്തരം ആരോപണങ്ങളെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം കേരള ജനതയുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്നതിന്ന് തുല്യമാണ്. നിരന്തരമായി മുഖ്യമന്ത്രിക്കെതിരെ ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ കെപിസിസി നേതൃത്വം തയ്യാറാവണം.

ഉമ്മൻ ചാണ്ടിയിൽ മിനിമം മാന്യതെയെങ്കിലും അവശേഷിക്കുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ച്  അന്വേഷണത്തെ നേരിടാനും തന്റെ ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തതിന് കേരള ജനതയോട് മാപ്പ് പറയാനും തയ്യാറാവണമെന്ന് പി.അബ്ദുൽ ഹമീദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.