കോഴിക്കോട്: മണ്ഡലകാലത്ത് പച്ചക്കറികളുടെ വില അനിയന്ത്രിതമായി കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെടണമെന്ന് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.സലാഹുദ്ദീൻ ആവശ്യപ്പെട്ടു. ഒരു മാസത്തിനിടെ പച്ചക്കറിയുടെ വില മൂന്നിരട്ടിയായാണ് വർധിച്ചത്. കഴിഞ്ഞമാസം 12 രൂപയായിരുന്ന തക്കാളിക്ക് 60 മുതൽ 80 രൂപയാണ് ഇപ്പോഴത്തെ വില. മിക്ക പച്ചക്കറികൾക്കും വില കിലോക്ക് 60 രൂപക്ക് മുകളിലാണ്.

മഴയും വെള്ളപ്പൊക്കവും കാരണം അയൽസംസ്ഥാനങ്ങളിൽ കൃഷിനാശം സംഭവിച്ചതും വില കടകളിൽ എഴുതി പ്രദർശിപ്പിക്കണമെന്ന നിർദ്ദേശം പാലിക്കാത്തതും വിലവർധനവിന് കാരണമാകുന്നുണ്ട്. എന്നാൽ വിലക്കയറ്റം നിയന്ത്രണവിധേയമാക്കാൻ സർക്കാർ വിപണിയിൽ ഇടപെടാത്തത് വിലക്കയറ്റം രൂക്ഷമാകുന്നതിന് സാഹചര്യമൊരുക്കി. മണ്ഡലകാലത്ത് പച്ചക്കറികളെ മാത്രം ആശ്രയിക്കുന്ന ഭക്തർക്ക് അമിത സാമ്പത്തിക ചെലവാണ് ഇതുമൂലമുണ്ടാകുന്നത്.

സർക്കാർ സംരംഭമായ ഹോർട്ടികോർപ്പിന്റെ വിപണന കേന്ദ്രങ്ങൾ വഴിയും സപ്ലൈകോ വഴിയും ന്യായവിലക്ക് പച്ചക്കറിയും അവശ്യഭക്ഷ്യവസ്തുക്കളും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. മണ്ഡലകാല വിപണിക്കായി പ്രത്യേക സബ്‌സിഡി നൽകി ഭക്തരുടെ ഭാരം ലഘൂകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും എ.കെ.സലാഹുദ്ദീൻ ആവശ്യപ്പെട്ടു.