വംബർ എട്ടാം തിയ്യതി അർദ്ധരാത്രി ഒരു മുന്നറിയിപ്പുമില്ലാതെ 500 ഉം, 1000 ഉം നോട്ടുകൾ പിൻവലിച്ച മോദി സർക്കാരിന്റെ നിലപാട് രാജ്യത്തിന്റെ സമസ്ത മേഖലകളെയും നിശ്ചലമാക്കി. ലക്ഷകണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടതുമൂലം മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ത്യൻ ജനത അവർ അദ്ധ്വാനിച്ച കാശിനുവേണ്ടി ബാങ്കുകളുടെ മുന്നിൽ ക്യൂവിലാണ്. മണിക്കൂറുകളും, ദിവസങ്ങളും ക്യൂവിൽ നിന്നവർ തളർന്ന് വീഴുകയും, മരണപ്പെടുകയും ചെയ്യുന്നു. ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും പ്രശ്നം അതിരൂക്ഷമായി തന്നെ തുടരുകയാണ്. ഭരണാധികാരിയാവട്ടെ നീറോ ചക്രവർത്തിയെപ്പോലെ രാജ്യം ചുട്ട് പൊള്ളുമ്പോൾ വീണവായനയിലുമാണ്. ഇത് എന്ന് അവസാനിക്കുമെന്ന് ഭരണകൂടത്തിനോ, പ്രഗൽഭ ധനശാസ്ത്രജ്ഞർക്കോപ്പോലും പറയാൻ പറ്റുന്നില്ല. കേന്ദ്ര സർക്കാരും, മോദിയുമാവട്ടെ തങ്ങൾ മഹത്തായൊരു കർമ്മം നിർവഹിച്ചിരിക്കുന്നു എന്ന നാട്യത്തിലും ജനങ്ങളെ ബോധ്യപ്പെടുത്തുവാനുള്ള പരിശ്രമത്തിലുമാണ്.

ശരിയായൊരു കാര്യം തെറ്റായി പ്രാവർത്തികമാക്കി എന്നാണ് ചിലർ പറയുന്നത്. മറ്റു ചിലരാവട്ടെ തെറ്റായ കാര്യം തെറ്റായി തന്നെ പ്രവർത്തി പഥത്തിലാക്കി എന്നും പറയുന്നു. ഭരണാധികാരികൾ അവകാശപ്പെടുന്നത് ശരിയായ കാര്യം ശരിയായ രീതിയിൽ നടപ്പിലാക്കിയെന്നും ഇന്ത്യൻ ജനതക്ക് വമ്പിച്ച നേട്ടമുണ്ടാക്കി എന്നുമാണ്. എന്തു തന്നെയായാലും ഇന്ത്യൻ ജനതക്ക് ഉണ്ടായിട്ടുള്ള ദുരിതം തുടരുക തന്നെയാണ്.

പൊടുന്നനവേ ഇത്തരം ഒരു ദുരിതം ഇന്ത്യൻ ജനതയുടെ മേൽ അടിച്ചേൽപിച്ച കേന്ദ്ര സർക്കാരിന്റെ നടപടി തിരുത്തണമെന്നും നിലവിലുള്ള പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന് ഫലപ്രധമായ ബദൽ സംവിധാനം ഉണ്ടാകുന്നത് വരെ നിരോധിക്കപ്പെട്ട നോട്ടുകൾ സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കൾ എറണാകുളം റിസർവ് ബാങ്കിനു മുന്നിൽ ഡിസംബർ 4-ാം തിയ്യതി വൈകുന്നേരം 5 മണി മുതൽ പിറ്റേദിവസം വൈകുന്നേരം 5 മണിവരെ നീണ്ടുനിൽക്കുന്ന (24 മണിക്കൂർ) ഉപവാസ സമരം നടത്തും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിസംബർ അഞ്ചിന് ജില്ലകളിൽ മേഖലാ അടിസ്ഥാനത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.