കോഴിക്കോട്: നോട്ട് പിൻവലിക്കലിലൂടെ ജനജീവിതം ദുരിതത്തിലാക്കിയ മോദി സർക്കാർ പെട്രോളിന് 2.51 ഉം, ഡീസലിന് 1.79 ഉം വില വർദ്ധിപ്പിച്ച് ജനത്തെ വീണ്ടും ദുസഹമാക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. സംസ്ഥാന വ്യാപകമായി ഇന്ധന വില പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് (ഡിസംബർ 21) എസ്.ഡി.റ്റി.യു പ്രതിഷേധ ദിനമായി ആചരിക്കുന്നതോടൊപ്പം മേഖലാ തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരൂമാനിച്ചു.

കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആറ് തവണയാണ് പെട്രോളിന് വില കൂട്ടിയത് ഡീസലിന് ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വർദ്ധനവാണിത്. നിത്യപയോഗ സാധനങ്ങളുടെ വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇന്ധന വില വർദ്ധനവ് വിലക്കയറ്റം കൂടുതൽ ഉയരങ്ങളിലെത്തിക്കും. ഇത് മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളടക്കം രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം തകിടം മറിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, ഇസ്മയിൽ കമ്മന, നിസാമുദ്ദീൻ തച്ചോണം, ബാബുമണി കരുവാരകുണ്ട് എന്നിവർ സംസാരിച്ചു.