റാന്നി: സോഷ്യൽ മീഡയയിൽ സജീവ സാന്നിധ്യവും ഒരു ഓൺലൈൻ പോർട്ടലിന്റെ എഡിറ്ററുമായിരുന്ന സെബിൻ തോമസ് എന്ന യുവാവിന്റെ മരണത്തിൽ മനംനൊന്ത് ഫേസ്‌ബുക്കും മറ്റ് സോഷ്യൽ മീഡിയകളും.

എംകോമും എംബിഎയും പഠിച്ച് നല്ല ജോലി തേടി അബുദാബിയിൽ എത്തി ഒരാഴ്ച പോലും തികയ്ക്കും മുൻപ് സ്‌പോൺസർ താമസിക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയ റാന്നി സ്വദേശി സെബിൻ തോമസ് എന്ന 22കാരൻ അതിരുകളില്ലാത്ത വേദനയുടേയും സഹതാപത്തിന്റേയും അടയാളമാവുകയാണ്. റാന്നി കേന്ദ്രീകരിച്ച് സ്വന്തമായി ഒരു ഐടി കമ്പനി നടത്തുകയും മറുനാടൻ സോഷ്യൽ നെറ്റുവർക്കുകളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരന്റെ മരണകാരണം ആത്മഹത്യയോ അപകടമോ അതോ ദുരൂഹതകൾ അഴിയാത്ത കൊലപാതകം തന്നെയാണോ എന്ന് അന്വേഷിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

യുവ എഴുത്തുകാരനെന്ന നിലയിലും പേരെടുത്ത വ്യക്തിയാണ് സെബിൻ. നിരവധി കഥകളും കവിതകളും സാഹിത്യ നിരൂപണങ്ങളും ഓൺലൈൻ പത്രങ്ങളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിനോടുള്ള താൽപ്പര്യം തന്നെയാണ് ഓൺലൈൻ മാദ്ധ്യമത്തിലേക്കും ശ്രദ്ധതിരിയാൻ കാരണം. നിരവിധി ഓൺലൈൻ മീഡയകളുമായി സഹകരിച്ചു. യു.എസ് മലയാളി ഡോട് കോമിന്റെ എഡിറ്ററുമായി.

പ്രവാസി മലയാളി ഫെഡറേഷന്റെ ഭാരവാഹി ,ഡിവൈ .എഫ് ഐ പ്രവർത്തകൻ ,സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ നിരവിധി റോളുകളിൽ തിളങ്ങി. സോഷ്യൽ മീഡിയയിലെ സജീവതമൂലം ധാരാളം സുഹൃത്തുക്കളുമുണ്ടായി. ഇവർക്കെല്ലാം സ്വന്തം സുഹൃത്തോ സഹോദരനോ ആണ് നഷ്ടമായത്. അതുകൊണ്ട് തന്നെയാണ് സെബിൻ തോമസിന്റെ ഫെയ്‌സ് ബുക്ക് പേജിൽ വേദനങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകളെത്തുന്നത്. ഈ ആദരാഞ്ജലി സന്ദേശങ്ങളിലെല്ലാം എത്രത്തോളം വിലപ്പെട്ടതാണ് നഷ്ടമായതെന്ന് വ്യക്തവുമാണ്.

റാന്നി തോട്ടമൺ (ആനപ്പാറ) വടക്കേ പാറാനിക്കൽ തോമസിന്റെ മകൻ സിബിൻ തോമസിനെയാണ് (22 )അബുദാബിയിലെ മുസ്തഫാ നഗറിൽ സ്‌പോൺസർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.വാഴക്കുന്നം സ്വദേശിയായ മാത്യൂസ് എന്ന സ്‌പോൺസർ മുഖാന്തിരമാണ് സിബിൻ അബുദാബിയിലേക്കു പോയത്. ഞായറാഴ്ച രാത്രിയാണ് യുവാവ് പുറപ്പെട്ടത്. അക്കൗണ്ടന്റായാണ് പോകുന്നതെന്ന് സൃഹത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും അബുദാബിയിൽ എത്തിയപ്പോൾ സേ്റ്റാർകീപ്പറുടെ ജോലിയാണ് തരപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇക്കാര്യത്തിൽ സെബിൻ തീർത്തും നിരാശനായിരുന്നു. വീട്ടുകാരോട് തട്ടിപ്പിന്റെ കാര്യം പറഞ്ഞതായും സൂചനയുണ്ട്. അതുകൊണ്ട് കൂടിയാണ് സെബിന്റെ മരണത്തിൽ ദുരൂഹത ഏറുന്നത്. തന്നെ ചതിച്ച സ്‌പോൺസറോട് ഇക്കാര്യം സെബിൻ തന്നെ ചോദിച്ചിട്ടുണ്ടാകാമെന്ന് കരുതുന്നവരുമുണ്ട്.

മരിക്കാൻ വേണ്ടി അബുദാബിയിൽ പോയ വ്യക്തിയല്ല സെബിൻ. മുന്നിൽ ഒരു പാട് സാധ്യതകളുണ്ട്. അതെല്ലാം തിരിച്ചറിയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ യുവ പ്രതിഭ ആത്മഹത്യ ചെയ്തുവെന്ന് കരുതാനാകില്ലെന്നാണ് സുഹൃത്തുക്കളുടെ പക്ഷം. അപകടമരണത്തിനുള്ള സാധ്യതയും തള്ളിക്കളയുന്നു. ആരോ മനപ്പൂർവ്വം കൊന്നതാകാമെന്നാണ് ഇവരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് സ്‌പോൺസർക്കെതിരെ ആക്ഷേപമുള്ള സ്ഥിതിക്ക്. എന്നാൽ അപകടമരണമെന്ന നിലയിലാണ് അബുദാബിയിൽ നിന്ന് വിവരം വീട്ടിലറിയിച്ചിരിക്കുന്നത്. മറ്റൊരു വിശദീകരണവുമില്ല. എന്നാൽ ചില ഫെയ്‌സ് ബുക്ക് പോസ്റ്റുകളിൽ മരണത്തിന്റെ സാധ്യതകൾ സെബിൻ ഒളിച്ചു വച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ മരണകാരണത്തിൽ ദുരൂഹതമായുന്നുമില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് സെബിൻ അബുദാബിയിലേക്ക് വിമാനം കയറിയത്. ജീവതം കരുപിടിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. അവിടെ എത്തി വഞ്ചിക്കപ്പെട്ടതറിഞ്ഞതോടെ സെബിൻ തിരിച്ചുവരവിനെ കുറിച്ചും ആലോചിച്ചു. തനിക്ക് ജോലി വേണ്ടെന്നും നാട്ടിലേക്കു മടക്കി അയക്കണമെന്നും സിബിൻ ആവശ്യപ്പെട്ടിരുന്നതായി സ്‌പോൺസർ പറയുന്നു. ഇതിനുള്ള തയ്യാറെടുപ്പു നടത്തിവരുന്നതിനിടയിലാണ് യുവാവിന്റെ മരണം. അതുകൊണ്ട് തന്നെ വിസാ തട്ടിപ്പി ലോബിയുടെ ഇടപെടൽ മരണത്തിലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. ഏതായാലും നാട്ടിലേക്ക് മടങ്ങി വരാൻ തയ്യാറെടുക്കവേ ഒരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അടുത്ത സുഹൃത്തുക്കളുടെ വാദം.