പത്തനംതിട്ട: അത്തിക്കയം ചന്തമൺ മമ്മരപ്പള്ളിൽ സിൻജോ മോന്റെ ദുരൂഹ മരണം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. 28 ന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണം. നടപടി ക്രമങ്ങൾ ക്യാമറയിൽ പകർത്തണം. അതു വരെ കല്ലറയ്ക്ക് പൊലിസ് കാവൽ ഏർപ്പെടുത്തണം. കല്ലറയ്ക്ക് സമീപം പൊലീസ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചേക്കും.

ആക്ഷൻ കൗൺസിലാണ് കോടതിയെ സമീപിച്ചത്. സിൻ ജോ മോനെ കൊന്നതാരാണ്? നാട്ടുകാർ ഒന്നടങ്കം ഒരു മാസമായി ചോദിക്കുകയാണ്. പൊലീസിന് അനക്കമില്ല. മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടി അവർ നിൽക്കുന്നു. ഇടയ്ക്ക് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും വാർത്ത പരന്നു. പക്ഷേ, അന്വേഷണം മാത്രമില്ല.സഹികെട്ട നാട്ടുകാർ പ്രതിഷേധ പാതയിലായിരുന്നു.

തിരുവോണ നാളിലാണ് വീടിനു സമീപമുള്ള കുളത്തിൽ യുവാവിന്റെ മൃതദേഹം ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കരയിലായി രക്തം പുരണ്ട ബൈക്കും വസ്ത്രങ്ങളുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് പാൽ വിൽക്കാൻ പോയ സിൻജോ മോനെ പിന്നെ കാണുന്നത് ഈ നിലയിലായിരുന്നു. തുടക്കം മുതൽ പൊലീസ് മരണം അപകടം മൂലമാണെ് ഉറപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

ബൈക്കിൽ വരുന്ന വഴി പലയിടത്തും സിൻജോ വീണെന്നും ശരീരത്തിലെ രക്തം കഴുകിക്കളയാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ ബോധം കെട്ട് വീണ് മരിച്ചുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം.