28 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ കലാ _സാംസ്‌കാരിക _ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ശ്രീ ഹാരീസ് ചൊലയ്ക്ക് സ്വതന്ത്രസൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി.

കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് മലാസ് അൽ മാസ്സ് ഓഡിറ്റോറിയത്തിൽ നടത്തിയ ലളിതമായ ചടങ്ങിൽ പ്രസിഡണ്ട് നവാസ് ഒപ്പീസ് അധ്യക്ഷത വഹിക്കുകയും, കോഡിനേറ്റർ ഷൈജു പച്ച ഹാരിസ് ചൊല റിയാദ് ടാക്കിസിന്റെ വളർച്ചക്ക് ആദ്യനാൾ മുതൽ ഇന്നുവരെ നൽകിയ സംഭാവന വലുതാണെന്നും അത് എന്നും നന്ദിയോടെ ഓർക്കുമെന്ന് പറഞ്ഞ് അദ്ദേഹം ചെയ്ത സേവനങ്ങൾ വിശദീകരിച്ചു,

റിയാദിൽ പരിപാടികൾ സജീവമായായി തുടങ്ങിയ നാൾമുതൽ സുഹൃത്തുക്കളുമായി ചേർന്ന് സമകാലിക വിഷയങ്ങൾ സ്‌കിറ്റിലൂടെയും , നാടകത്തിലൂടെയും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കാൻ മുൻനിരയിലുണ്ടായിരുന്നു , കൈരളി ചാനലിലെ അറേബ്യൻ കാഴ്‌ച്ചകൾ എന്ന പരിപാടിക്ക് ചുക്കാൻ പിടിച്ച് ഒട്ടേറെ പ്രവാസി കലാകാരന്മാരെയും കുടുംബിനികളെയും സമൂഹത്തിന് പരിചയപെടുത്തുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ ഭാഗങ്ങളിലെ പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ആശയത്തിൽ രൂപംകൊണ്ട ഇന്ത്യാഗേറ്റ് ഉൾപ്പെടെയുള്ള പൈതൃകങ്ങൾ സൗദിയിലെ പ്രവാസികൾക്ക് എന്നും മറക്കാൻ പറ്റാത്ത നല്ല ഓർമ്മകളായിരിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജീവകാരുണ്യ മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചാണ് റിയാദിനോട് അദ്ദേഹം വിടപറയുന്നത്. കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ഒട്ടേറെ സഹജീവികൾക്ക് താങ്ങും തണലുമായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനിയമായിരുന്നു.

റിയാദിലെ സംഘടനകൾക്കും മലയാളി സമൂഹത്തിനും വലിയ നഷ്ടമായിരിക്കും നാട്ടിലേക്കുള്ള ഈ തിരിച്ചുപോക്കെന്നും യോഗം വിലയിരുത്തി.ആർട്‌സ് കൺവീനർ ബാലഗോപാലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ, മീഡിയ കൺവീനർ സുനിൽ ബാബു എടവണ്ണ റിയാദ് ടാക്കീസിന്റെ സ്‌നേഹോപഹാരം കൈമാറി.

ട്രഷറർ സാജിദ് നൂറനാട്, ഉപദേശക സമിതി അംഗം സലാം പെരുമ്പാവൂർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിജോ മാവേലിക്കര, റിജോഷ് കടലുണ്ടി, തങ്കച്ചൻ വർഗീസ്, സുൽഫി കൊച്ചു, വിപിൻ വയനാട്, ഷമീർ കല്ലിങ്കൽ, ജിബിൻ സമദ്, ജബ്ബാർ പൂവാർ, ഷമീർ ബാബു എന്നിവർ സംസാരിച്ചു. തനിക്ക് ലഭിച്ച സ്‌നേഹോഷ്മളമായ യാത്രയയപ്പിന് ഹാരിസ് ചൊല നന്ദി രേഖപ്പെടുത്തി.