കോഴിക്കോട്: 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിൽ കീഴ്‌ക്കോടതിയുടെ തുടർ നടപടികൾക്കു സ്റ്റേ. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്.കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ വി.എ ശ്രീകുമാർ മേനോന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. തിരക്കഥ ഉപയോഗിക്കുന്നതു വിലക്കിയുള്ള മുൻസിഫ് കോടതിയുടെ തീരുമാനം നിലനിൽക്കും.

മൂന്നു വർഷത്തെ കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും സിനിമയുടെ തുടർനടപടികൾ ഇല്ലാത്തതിനാൽ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണു എം ടി കേസ് കൊടുത്തിരിക്കുന്നത്.നിർമ്മാണക്കമ്പനിക്കും സംവിധായകൻ ശ്രീകുമാർ മേനോനുമെതിരെ ഒക്ടോബർ 10ന് ആണ് എം ടി കോടതിയെ സമീപിച്ചത്. പരാതിയിൽ ശ്രീകുമാറിനും നിർമ്മാതാവിനും കോടതി നോട്ടിസ് അയച്ചിരുന്നു.

തിരക്കഥ ഉപയോഗിക്കുന്നതു വിലക്കി ഇൻജക്ഷൻ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകൾ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശമുണ്ട്.മോഹൻലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുൻനിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചിരുന്നില്ല.അതേസമയം, എം ടിയുമായി സംസാരിക്കുമെന്നും ചിത്രം മുടങ്ങില്ലെന്നുമായിരുന്നു സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നത്