മീ ടൂ ക്യാമ്പയിൻ ബോളിവുഡിനെ പിടിച്ചുലച്ചതിന് പിന്നാലെ കോളിവുഡിലും കത്തിപടരുന്നു. തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങൾ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലോടെയാണ് തുറന്നു പറച്ചിലുകൾ ആരംഭിക്കുന്നത്. 

ഏറ്റവും ഒടുവുൽ ലൈംഗിക ആരോപണം ഉയർന്നിരിക്കുന്നത് പ്രശസ്ത കവിയും ഗാനരചയിതാവും ഏഴ് തവണ ദേശീയ പുരസ്‌കാരം നേടിയ വൈരമുത്തുവിനെതിരേയാണ്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നത്. വെളിപ്പെടുത്തലോടെ തമിഴ് സിനിമ ലോകം ഞെട്ടിയിരിക്കുകയാണ്. ബോളിവുഡിലും ഹോളിവുഡിലും കത്തിപ്പടർന്ന മിടു ക്യാമ്പയിൻ കോളിവുഡിലും പുതിയ വെളിപ്പെടുത്തലുകൾ തുടരുമെന്നു തന്നെയാണ് കരുതേണ്ടത്.

മാധ്യമ പ്രവർത്തക സന്ധ്യ മേനോനുമായി യുവതി പങ്കുവയ്ച്ച കാര്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ സി.എസ് അമുദൻ, ഗായിക ചിന്മയി എന്നിവർ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. അയാൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു ചുംബിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ ഇൻഡട്രിയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും ഇവർ ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങൾ ശക്തമായതിനാൽ ആരും പരാതിപ്പെടാൻ മുതിരില്ലെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം ചിന്മയി തനിക്ക് നേരിടേണ്ടിവന്ന അനുഭവം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ശബ്ദലേഖനത്തിന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് പോലെ തോന്നി. ഞാൻ ഞെട്ടിയുണർന്ന് ഈ അങ്കിൾ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷൻസിൽ വച്ചായിരുന്നു ഇത് ചിന്മയി പറയുന്നു.

 സമൂഹത്തിൽ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളിൽ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി. അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോൾ അയാളെന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. ഈ ദുരനുഭവം പലരോടും പറഞ്ഞെങ്കിലും എന്നെ നിശബ്ദയാക്കുകയാണ് അവർ ചെയ്തത്. ഇതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് ചിന്മയി.സൈബർ ആക്രമണത്തിനെതിരെ പരാതി നൽകാനെത്തിയപ്പോഴും തനിക്ക് നീതി ലഭിച്ചില്ലെന്ന് ഗായിക പറയുന്നു. കേസ് നടപടികളൊന്നുമുണ്ടായില്ല. പകരം സമൂഹ മാധ്യമങ്ങളിലൂടെ ചീത്ത വിളി തുടർന്നുവെന്നും ചിന്മയി പറയുന്നു.