തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷനെ പാർട്ടി സർവീസ് കമ്മിഷനാക്കി മാറ്റിയെന്ന് ഷാഫി പറമ്പിൽ എംഎ‍ൽഎ. എ.കെ.ജി. സെന്ററിൽ നിയമനം നടത്തുന്നതുപോലെ സർക്കാർ സർവീസിൽ നിയമനം നടത്തരുത്. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്മാർ മന്ത്രിമാർ അല്ലാത്തത് അവരുടെ തെറ്റല്ലെന്നും ഷാഫി പരിഹസിച്ചു. സർക്കാറിന്റെ പിൻവാതിൽ നിയമന വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു ഷാഫി.

പി.എസ്.സി. റാങ്ക് ലിസ്റ്റുകളെ ശവപറമ്പുകളാക്കി മാറ്റിയെന്നും ഷാഫി കുറ്റപ്പെടുത്തി. കേരളം ഒരു ശവപറമ്പായി മാറുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് നിയമനമില്ല. എന്നാൽ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുള്ള ആളുകൾക്ക് നിയമനം ലഭിക്കുന്നുണ്ടെന്നും ഷാഫി കുറ്റപ്പെടുത്തി. എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രമേ നിയമനമുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിലയിലെ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ ഉന്നയിച്ചു.

എന്നാൽ പ്രതിപക്ഷ ആരോപണത്തെ നിഷേധിച്ച മുഖ്യമന്ത്രി ഒന്നരലക്ഷം പേർക്ക് പി.എസ്.സി. നിയമനം വഴി ജോലി നൽകിയെന്ന് മറുപടി നൽകി. പത്തും ഇരുപതും വർഷം പിന്നിട്ട താല്കാലിക ജീവനക്കാരെയാണ് സ്ഥിരനിയമനം നടത്തുന്നത്. മാനുഷിക പരിഗണന വച്ചാണ് നിയമനം നടത്തിയത്. ഇവരിൽ എല്ലാ പാർട്ടിക്കാരുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാൻ കമലിന്റെ കത്തും നിയമസഭയിൽ ചെന്നിത്തല പുറത്തുവിട്ടു,.