കെ.പി.എ.സി ലളിതയ്ക്കെതിരെ പരോക്ഷ വിമർശനവുമായി നടൻ ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അടുത്തിടെ അഭിമുഖത്തിൽ കെ.പി.എ.സി ലളിത നടൻ തിലകനെതിരെ ചില പരാമർശങ്ങൾ നടത്തുകയും അത് കഴിഞ്ഞ ദിവസം ഏറെ ചർച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് നടിക്കെതിരെ വിമർശനവുമായി ഷമ്മി തിലകൻ രംഗത്തെത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ പിതാവിനെ വിമർശിച്ച കെപിഎസി ലളിതയ്ക്ക് മറുപടി നൽകിയത്.

തിലകനുമായി ഏറെ നാളായി മിണ്ടാതിരുന്നതും അതിന്റെ കാരണങ്ങളുമായിരുന്നു കെപിഎസി ലളിത പറഞ്ഞിരുന്നത് എന്നാൽ മരിച്ചവരെ വെറുതെ വിടണമെന്നും സ്വന്തം കണ്ണിൽ കിടക്കുന്ന 'കോൽ' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ എന്നും മകൻ ഷമ്മി തിലകൻ ചോദിക്കുന്നു. അതോടൊപ്പം തെറ്റു തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പൊന്നമ്മച്ചീ..;
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..!

സ്വന്തം കണ്ണിൽ കിടക്കുന്ന 'കോൽ' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ.?
ഇല്ലെങ്കിൽ ആ 'കോൽ' നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും.
ജാഗ്രതൈ.

(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..?).

ലളിതയുടെ വാക്കുകൾ

കുറേ വർഷം ഞാനും തിലകൻ ചേട്ടനും തമ്മിൽ മിണ്ടിയിട്ടില്ല. ഒരു വാക്കു പോലും മിണ്ടാതെ ഒരുപാടു നാളിരുന്നു. ഒരിക്കൽ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭർത്താവിനെപ്പറ്റി മോശമായി പറഞ്ഞു. ഭരതേട്ടൻ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകൻ ചേട്ടൻ ആരോപിച്ചത്. എന്റെ പുറകേ നടന്നു വഴക്കുണ്ടാകുന്നത് തിലകൻ ചേട്ടനു രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തൊക്കെയോ പറഞ്ഞു. ഒടുവിൽ ഉണ്ണിക്കൃഷ്ണൻ ചേട്ടൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അടിയിൽ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകൻ ചേട്ടൻ പറഞ്ഞു

ഇതു രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയിൽ കൊണ്ടുവച്ചാൽ പോലും മിണ്ടാൻ വരില്ലെന്നു ഞാനും പറഞ്ഞു. സ്ഫടികത്തിൽ അഭിനയിക്കുമ്പോഴും മിണ്ടില്ലായിരുന്നു. കോമ്പിനേഷൻ സീനിൽ അഭിനയിക്കുമ്പോൾ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ അത് സംവിധായകൻ ഭദ്രനോടു പറയുമായിരുന്നു- ഭദ്രാ അവരോടു പറയൂ അത് ഇങ്ങനെ പറഞ്ഞാൽ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്.