തൃശൂർ: ദൈവമേ.. ഒരമ്മയ്ക്ക് ഈ ഗതി ഇനി വരരുതേ.. ഷാനിന്റെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് ആർത്തച്ച് കരയുന്ന റാണിയെ കണ്ടപ്പോൾ വിതുമ്പൽ അടക്കാൻ പാടുപെടുകയായിരുന്നു അവസാനമായി ഒരു നോക്ക് കാണാൻ എത്തിയവർ. മൃതദേഹം അടക്കം ചെയ്ത ഫ്രീസറിൽ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മ റാണിയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു ആർക്കും. അച്ഛന്റെ കൈപിടിച്ചായിരുന്നു നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കു ഷാൻ ജോൺസന്റെ ആദ്യവരവ്. പള്ളിയുടെ ക്വയർ സംഘത്തിലേക്ക് അഞ്ചു വയസ്സുള്ള, കുരുന്നായി എത്തിയ ജോൺസൻ മാസ്റ്റർ എത്തിയതു ദശാബ്ദങ്ങൾക്കു മുൻപ്. അച്ഛന്റെ പാതയിൽ സംഗീത രംഗത്ത് ചുവടുറയ്‌പ്പിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു ഷാൻ വിടവാങ്ങിയത്.

സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്കുള്ള പ്രയാണം ജോൺസൻ ആരംഭിച്ചതും ഇതേ ക്വയർ സംഘത്തിൽനിന്നായിരുന്നു. ആ പള്ളിയിലേക്ക് ഷാൻ ജോൺസൻ ഇന്നലെ എത്തിയത് അവസാനയാത്രയ്ക്കായിരുന്നു. ഷാനിന് അമ്മ റാണി അന്ത്യചുംബനം അർപ്പിച്ചപ്പോൾ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി. തറവാട്ടുവീടായ തട്ടിൽ വീട്ടിൽ രാവിലെ 10 മുതൽ പൊതുദർശനത്തിനു വച്ച ഷാനിന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് എത്തിയത്.

അന്തരിച്ച ജോൺസൺ മാസ്റ്ററുടെ മകളും ഗായികയുമായ ഷാൻ ജോൺസന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് ചേലക്കോട്ടുകരയിലെ തട്ടിൽ വീട്ടിലെത്തിച്ചത്. മുൻ മന്ത്രി എം.എ. ബേബി, കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, സംവിധായകൻ സത്യൻ അന്തിക്കാട്, എംഎ‍ൽഎമാരായ തേറമ്പിൽ രാമകൃഷ്ണൻ, എംപി. വിൻസെന്റ്, കൗൺസിലർ ജയ മുത്തിപ്പീടിക തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

മൂന്നു മണിയോടെയാണ് ഷാനിന്റെ മൃതദേഹം പള്ളിയിലെത്തിച്ചു. അവസാന നോക്കു കാണുവാനെത്തിയ പുരുഷാരത്തെ സാക്ഷിയാക്കി മാർ ജേക്കബ് തൂങ്കുഴി, ഫാ. ജോസ് ചാലയ്ക്കൽ, ഫാ. ജോസ് ഞാലയ്ക്കൽ, ഫാ. തങ്കച്ചൻ വിൽഫ്രഡ് എന്നിവർ അന്ത്യ ശുശ്രൂഷ നൽകി. പിതാവും സഹോദരൻ റെൻ ജോൺസനും അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സെമിത്തേരിയിലേക്ക് 3.30നു മൃതദേഹം എത്തിച്ചതോടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയുമായി നാടു തേങ്ങി. സംവിധായകരായ സിബി മലയിൽ, കമൽ, സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു.

വെള്ളിയാഴ്ചയാണ് ചെന്നൈയിലെ ഫ്ളാറ്റിൽ 29കാരിയായ ഷാൻ ജോൺസനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോൺസൺ മാഷും മകൻ റെന്നും നേരത്തെ മരിച്ചതിനാൽ റാണിയുടെ ഏക പ്രതീക്ഷയായിരുന്നു ഷാൻ. ഷാൻകൂടി വിടവാങ്ങിയതോടെ റാണി ഈ ലോകത്ത് തന്നെ ഒറ്റപ്പെട്ടവളായി.