കോൽക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരൻ ശങ്ക ഘോഷ് (89) കോവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച സ്വവസതിയിലായിരുന്നു അന്ത്യം. ഏപ്രിൽ 14 ന് ആണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

ഇതിനു ശേഷം വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. വാർധക്യസഹജമായ നിരവധി അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ജനുവരിയിൽ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

രബീന്ദ്രനാഥ ടാഗോറിനും ജിബാനാനന്ദ ദാസിനും ശേഷം ബംഗാളി കവിതയുടെ മുഖമായിരുന്നു ശങ്ക ഘോഷ്. ബംഗാളി കവിതയുടെ ഭാവുകത്വത്തെ നവീകരിച്ച കവികളിൽ ഒരാൾകൂടിയായിരുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയ താത്പര്യങ്ങളൊന്നുമില്ലാതെ ശക്തമായ നിലപാടുകൾ സ്വീകരിച്ചതും അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.

ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ പുരസ്‌കാരം, സരസ്വതീസമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേയിയെത്തി. രാജ്യത്തെ വിവിധ സർവകലാശാലകൾ ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.