തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെ അധിക്ഷേപിച്ച് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ നടത്തിയ പരാമർശത്തിനെതിരെ ശാരദക്കുട്ടി ടീച്ചർ രംഗത്ത്. പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികൾ എന്നും വരെ അംഗീകരിക്കുക എന്നാൽ ഉപാധികളില്ലാതെ സ്ത്രീത്വത്തെ അംഗീകരിക്കുക തന്നെയാണ്. അതാണ് തോമസ് ഐസക് ചെയ്തതെന്നും അതിന് വീട്ടിലൊരിടമയോ, വീട്ടമ്മയോ ഉണ്ടായിരിക്കണമെന്നില്ല. ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ചരിത്രബോധവും അൽപം കോമൺസെൻസും ഉണ്ടായാൽ മതി എന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് ടീച്ചറിന്റെ പ്രതികരണം

പോസ്റ്റിന്റെ പൂർണ്ണരൂപം;

ശ്രീ എം എം ഹസ്സൻ,

സഖാവ് തോമസ് ഐസക്കിനെ കുറിച്ചു താങ്കൾ പറഞ്ഞ വില കുറഞ്ഞ പരാമർശത്തെ കുറിച്ചാണ്. വീട്ടമ്മയോ വീട്ടടിമയോ ആകട്ടെ, കൂടെയുള്ളത് ഒരു യോഗ്യത അല്ലാത്തതുപോലെ തന്നെ കൂടെയില്ലാത്തത് ഒരു അയോഗ്യതയുമല്ല. എഴുത്തുകാരികൾ സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുന്നത്, നിങ്ങൾ കൂട്ടിലടച്ചു സംരക്ഷിക്കുന്ന, നിങ്ങളുടെ ഒക്കെ സ്വന്തം വായില്ലാക്കുന്നിലമ്മമാർക്കു കൂടി വേണ്ടിയാണ്. പുരുഷന്റെ കെട്ടുകാഴ്ചകളല്ല, നിങ്ങളെ പോലുള്ളവരുടെ കെട്ട കാഴ്ചകളെ വെളിപ്പെടുത്തുന്നവരാണ് എഴുത്തുകാരികൾ. അവരെ അംഗീകരിക്കുക എന്നാൽ ഉപാധികളില്ലാതെ സ്ത്രീത്വത്തെ അംഗീകരിക്കുക തന്നെയാണ്. അതാണ് തോമസ് ഐസക് ചെയ്തത്. അതിന് വീട്ടിലൊരിടമയോ, വീട്ടമ്മയോ ഉണ്ടായിരിക്കണമെന്നില്ല. ജനാധിപത്യ ബോധവും രാഷ്ട്രീയ ബോധവും ചരിത്രബോധവും അൽപം കോമൺസെൻസും ഉണ്ടായാൽ മതി.

ശ്രീ ഹസൻ,
വീട്ടിലിരിക്കുന്ന 'അമ്മയും പെങ്ങളും' അപഹസിക്കപ്പെടാനുള്ളതല്ലാത്തതു പോലെ തന്നെ, അവർ വീടു വിട്ടു പോയതിന്റെ പേരിൽ അവരുടെ പുരുഷനും അപഹസിക്കപ്പെടരുത്. നമ്മുടെയൊന്നും മഹത്വം കൊണ്ടല്ല സഹജീവികൾ നമ്മുടെയൊക്കെ കൂടെ കഴിയുന്നതെന്ന് എല്ലാവരും ഒന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്.