മനാമ: ഒട്ടേറെ ജീവകാരുണ്യ വിഷയങ്ങളിൽ എല്ലാം മറന്ന് ഒന്നിക്കുന്ന ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ കൈത്താങ്ങാൽ തൃശൂർമുള്ളൂർക്കര വാഴക്കോട് സ്വദേശി ശരീഫ് കുടുംബത്തോടൊപ്പം ചേർന്നു.

സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ ചികിൽസയിൽ ആയിരുന്ന ഇദെഹം തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുവാനായി ഒരുക്കങ്ങൾ നടത്തുമ്പോഴാണ് കാർ എടുത്ത വകയിൽ ബഹ്റൈൻ ക്രെഡിറ്റിൽ കുടിശിക ഉള്ളതിനാൽ യാത്രാ നിരോധനം ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് ശരീഫിന്റെ സുഹൃത്തുൾഐ. സി. ആർ. എഫ് അംഗങ്ങളുടെ ശ്രദ്ധയിൽ വിഷയം കൊണ്ട് വന്നു.ശരീഫ് സഹായത്തിനായി താത്കാലികമായി രൂപീകരിച്ച വാട്‌സപ്പ് ഗ്രൂപ്പ് 1692 ദിനാറും, ഇന്ത്യൻ സോഷ്യൽ വർക്കേഴ്‌സ് വാട്‌സപ്പ് ഗ്രൂപ്പ് 814 ദിനാറും, ബഹ്റൈൻ കേരള സോഷ്യൽ ഫോറം വാട്‌സപ്പ് ഗ്രൂപ്പ് 201 ദിനാറും ഇതിനായി സമാഹരിച്ചു നൽകി.

ഐ. സി. ആർ. എഫ് ന്റെ ഇടപെടൽ കാരണം ബഹ്റൈൻ ക്രോഡിറ്റിൽ അടക്കുവാനുള്ള തുക 2000 ദിനാറായി പരിമിതപ്പെടുത്തി സമാഹരിച്ച തുകയിൽ നിന്നും അത് അടക്കുകയും ബാക്കി വന്നതിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ്സ്ൽ കോഴിക്കോട് എയർപോർട്ട്‌ലേക്ക് വീൽചെയറിന്റെ സഹായത്താൽ പോകാനാവശ്യമായ ടിക്കറ്റ് എടുക്കുകയും ചെയ്തു. റെന്റ് എ കാർ അടക്കമുള്ള ശരീഫ് കൊടുക്കുവാനുള്ള മറ്റ് ചെറിയ കടങ്ങൾ വീട്ടിയ ശേഷം മിച്ചം വന്നത് നാട്ടിലെ ചികിത്സക്കായി നൽകി.

കോഴിക്കോട് എയർപോർട്ടിൽ നിന്നും തൃശൂരിലെ വീട് വരെ നോർക്കയുടെ സൗജന്യ ആംബുലൻസും ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി ഏർപ്പാടാക്കിയിരുന്നു. സമാഹരിച്ച തുകയുടെയും അത് വിനിയോഗിച്ചതിന്റെയും വിവരങ്ങൾ പിരിവ് നടത്തിയ വാട്‌സപ്പ് ഗ്രൂപ്പുകളിലും പൊതു സമൂഹത്തിലും അറിയിച്ചു കൊണ്ടും, ചുരുങ്ങിയ ദിവസം കൊണ്ട് എല്ലാ നടപടികളും പൂർത്തീകരിച്ചും മാതൃകയായിരിക്കുകായാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ.