ദുബായ്: സ്‌പോൺസറുടെ വീട്ടിൽ വച്ച് ഇന്ത്യക്കാരനായ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ വീട്ടുജോലിക്കാരികളായ പ്രതികൾക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം. ഡ്രൈവറുടെ മരണം അയാളുടെ കുടുംബത്തിന്റെ അവസ്ഥ ദുരിതത്തിലാക്കിയെന്നും അതിനാൽ പ്രതികൾക്ക് മാപ്പ് നൽകാൻ ആകില്ലെന്നുമാണ് കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് 32കാരിയായ ഇന്തോനേഷ്യൻ യുവതിയും 35കാരിയായ ഫിലിപ്പീനയുമാണ് ഷാർജ പൊലീസിന്റെ പിടിയിലായത്.

പ്രതികൾക്കെതിരായുള്ള വിചാരണ ഷാർജയിലെ കോടതിയിൽ നടക്കുമ്പോഴാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം കർശന നിലപാടെടുത്തത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ മാത്രമേ പ്രതികളെ വെറുതേ വിടുകയുള്ളൂ.

ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 2014 ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. ഷാർജ അൽ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43കാരനായ ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിരുന്നില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ ശ്വാസം മുട്ടിയാണ് ഇയാൾ മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനകളിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്.

ഡ്രൈവറുടെ കഴുത്തിൽ കണ്ട പാടുകൾ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. തുടർന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നീണ്ടത്. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. പ്രതികളായ രണ്ടു സ്ത്രീകളുമായും ഇയാൾക്ക് അവിഹിതബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇക്കാര്യത്തെ ചൊല്ലി വീട്ടു ജോലിക്കാർ തമ്മിലുണ്ടായിരുന്ന തർക്കമാണ് ഡ്രൈവറുടെ കൊലപാതകത്തിൽ എത്തിച്ചത്.

എന്നാൽ തങ്ങൾ നിരപരാധികളാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിക്കുന്നതു കൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഇരുവരും മൊഴി നൽകി. ലൈംഗിക ബന്ധത്തിന് ശേഷമാണ് സ്ത്രീകളിലൊരാൾ ഡ്രൈവറെ കൊലപ്പെടുത്തിയത്. ശേഷം മുറി വൃത്തിയാക്കി പുറത്തുനിന്ന് പൂട്ടി. അൽപസമയത്തിന് ശേഷം ഡ്രൈവറെ കാണുന്നില്ലെന്ന് പറഞ്ഞ് സ്‌പോൺസറെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സ്‌പോൺസറാണ് വിവരം പൊലീസിൽ അറിയിച്ചത്.