തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി കരക്കെത്തിയ സ്രാവ് ചത്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്രാവ് കരക്കടിഞ്ഞത്. സ്രാവിനെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ നടത്തിയിരുന്നു. ഇതിനിടെയാണ് സ്രാവ് ചത്തത്.

സ്രാവിന് 1500 കിലോയിലധികം ഭാരമുണ്ടെന്നാണ് വിവരം. സ്രാവിന്റെ ദേഹത്ത് മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന വല കുടുങ്ങിയ നിലയിലായിരുന്നു. ദേഹത്തുണ്ടായിരുന്ന വല നീക്കി തിരിച്ചയക്കാനായിരുന്നു ശ്രമം. എന്നാൽ സ്രാവിന്റെ ചെകിളയിൽ മണൽ കുടുങ്ങിയതിനെ തുടർന്ന് കരയ്ക്കടിഞ്ഞ് അൽപ സമയത്തിനുള്ളിൽ തന്നെ ചാവുകയായിരുന്നു. സ്രാവിനെ കുഴിച്ചിടാനുള്ള ശ്രമം നടക്കുകയാണ്.

തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ചയും വമ്പൻ സ്രാവ് കരക്കടിഞ്ഞിരുന്നു. നൂറുകണക്കിന് ആളുകളാണ് കൂറ്റൻ സ്രാവിനെ കാണാൻ കടപ്പുറത്ത് എത്തിയിട്ടുള്ളത്.