നെടുമ്പാശേരി: ദുബായിലെ ജോലി സ്ഥലത്തേക്ക് വിമാനം കയറും മുമ്പ് നാട്ടിലൂടെ ഒരിക്കൽ കൂടി ബൈക്ക് ഓടിക്കണമെന്നതായിരുന്നു ഷാരോണിന്റെ ആഗ്രഹം. സഹോദരിയേയും പിന്നിലിരുത്തി ഷാരോൺ ബൈക്ക് ഓടിച്ചത് പക്ഷേ മരണത്തിലേക്കും.

അതുവഴിയെത്തിയ സിനിമാ നടി നവ്യാ നായർ സമയോചിതമായി ഇടപെട്ട് ആശുപത്രിയിലെത്തിച്ചിട്ടും ഷാരോണിന്റെ ജീവൻ രക്ഷിക്കാനായില്ല. സഹോദരി ഷില്ലൂ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലും. കളമശേരി മഠത്തിപ്പറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ ഷാരോണിനാണു (27) നെടുമ്പാശേരിക്കടുത്തുണ്ടായ അപകടത്തിൽ മരണം സംഭവിച്ചത്.

നെടുമ്പാശേരി എയർപോർട്ട് റോഡിൽ ഉച്ചകഴിഞ്ഞു 3.30നായിരുന്നു അപകടം. വൈകുന്നേരം അഞ്ചിനുള്ള ഫ്ളൈറ്റിലാണ് ഷാരോണിന് ദുബായിലേക്കു പോകേണ്ടിയിരുന്നത്. ദുബായിലേക്കു വിമാനം കയറും മുമ്പ് ഒരുവട്ടംകൂടി ബൈക്ക് ഓടിക്കാനുള്ള അവസാനനിമിഷത്തെ ആഗ്രഹമാണ് ഷാരോണിനെ അപകടത്തിലേക്ക് തള്ളിവിട്ടത്. അവധി കഴിഞ്ഞു ദുബായിലേക്കു പോകാൻ കുടുംബാംഗങ്ങളോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത് കാറിലായിരുന്നു. പക്ഷേ ബൈക്കിൽ വിമാനത്താവളത്തിലെത്താനുള്ള ആഗ്രഹം വില്ലനായപ്പോൾ ഇരുപത്തിയേഴുകാരൻ കുടുംബത്തിന് മുഴുവൻ സമ്മാനിച്ചത് തീരാ വേദനയാണ്.

ദേശീയപാതയിൽനിന്ന് എയർപോർട്ട് റോഡിലേക്കു തിരിഞ്ഞപ്പോഴാണ് പിന്നാലെ ബൈക്കിൽ വരികയായിരുന്ന സഹോദരിഭർത്താവിനെയും സഹോദരി ഷില്ലുവിനെയും ഷാരോൺ ശ്രദ്ധിച്ചത്. ഇതോടെ ബൈക്ക് ഓടിക്കാൻ മോഹമെത്തി. കാറിൽ നിന്നിറങ്ങി ബൈക്ക് കൈ കാണിച്ചു നിർത്തുകയും ചെയ്ത ഷാരോൺ, തനിക്ക് ബൈക്ക് ഓടിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞ് സഹോദരി ഭർത്താവിനെ ഇറക്കി കാറിൽ കയറ്റി. അതിന് ശേഷം സഹോദരിയെ പിന്നിൽ ഇരുത്തി ബൈക്കിൽ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു.

മാതാപിതാക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ പിന്നാലെ കാറിലും. സിയാൽ ഗോൾഫ് കോഴ്സ് ക്ലബ്ബിനു മുൻവശത്തുള്ള വളവിൽവച്ച് ബൈക്ക് മറിയുകയും ഷാരോണും സഹോദരിയും റോഡിലേക്ക് വീഴുകയും ചെയ്തു. ഗുരുതരമായി തന്നെ ഷാരോണിന് പരിക്കേറ്റു. ഈ സമയം അതുവഴി വന്ന സിനിമാ നടി നവ്യാ നായർ കാർ നിർത്തി ഇരുവരെയും അതിവേഗം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചു.

ഷാരോൺ ആശുപത്രിയിൽ എത്തുന്നതിനു മുമ്പുതന്നെ മരിച്ചു. പരിക്കേറ്റ സഹോദരി ഷില്ലു ആശുപത്രിയിൽ ചികിത്സയിലാണ്. ഷില്ലുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.