തിരുവനന്തപുരം: ഇവിടെ ഒരു സമരം ഉണ്ട് കീഴാറ്റൂരിൽ എന്നാൽ ഈ സമരം ആയ്യേ ആർക്ക് വേണം എന്നാണ് സഖാക്കളുടെ ചോദ്യം. വെറും 250 ഏക്കർ നെൽ വയൽ നികത്തുന്നു എന്ന് നിസാര കാര്യത്തിനാണ് അവർ സമരം നടത്തുന്നത്. അവർക്ക് വികസനം എന്താണെന്ന് അറിയില്ലെന്നെ. ബൈപ്പാസ് വന്നാൽ പിന്നെ നല്ല രസമല്ല. അരിയും വയലൊക്കെ ആണോ നമുക്ക് അത്യാവശ്യം റോഡും വണ്ടിയും ഒക്കെ അല്ലെ. മഹാരാഷ്ട്ര മോഡൽ സമരം സിപിഎം അനുഭാവികളിൽ ആവേശം നിറച്ചിരിക്കുന്ന വേളയിലാണ് അതിനെ തല്ലിക്കെടുത്തും വിധത്തിലുള്ള സംഭവം കണ്ണൂരിലെ കീഴാറ്റൂരിൽ നിന്നും ഉണ്ടായത്.

മഹാരാഷ്ട്രയിൽ ചെങ്കൊടി ഏന്തിയ ഒരു ലക്ഷത്തോളം കർഷകർ മുംബൈ എന്ന മഹാനഗരത്തിലേക്ക് മാർച്ചു ചെയ്തു എത്തി തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്ത് മടങ്ങിയ സംഭവം ഇന്ത്യൻ കർഷക പ്രക്ഷോഭങ്ങളുടെ മുന്നേറ്റത്തിൽ പുതുചരിത്രമാണ് കുറിച്ചത്. സിപിഎം അനുഭാവം ലവലേശമില്ലാത്ത അനേക ലക്ഷങ്ങളെ കൈയിലെടുക്കാൻ ഈ സമരത്തിന് സാധിച്ചു. മണ്ണും വെള്ളവും സംരക്ഷിക്കാനും കൃഷി ചെയ്യാനുള്ള അവകാശത്തിനും വേണ്ടി പോരാടിയ കീഴാറ്റൂരിലെ സിപിഎം സഖാക്കളെ തല്ലിയോടിച്ച് അവരുടെ സമരപന്തൽ സിപിഎം പ്രവർത്തകർ തീയിട്ടു നശിപ്പിച്ചത് കടുത്ത പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.

വികസന വിരുദ്ധരെന്ന് മുദ്രകുത്തി പിണറായി സർക്കാർ അവരുടെ സ്വന്തം അണികളെ തന്നെ തള്ളിപ്പറഞ്ഞു കൊണ്ടാണ് തളിപ്പറമ്പ് ബൈപ്പാസിന്റെ കാര്യത്തിൽ നിലപാട് സ്വീകരിച്ചത്. വർഷങ്ങളായി ഇവിടുത്തുകാർ കൃഷി ചെയ്തു പോന്ന സ്ഥലം സംരക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കിയാണ് വയൽക്കിളികൾ സമര രംഗത്തു നിന്നത്. പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ചും വിലയ്ക്കെടുത്തും ഒരു വിഭാഗത്തിൽ നിന്നും വയൽ വിലക്കു വാങ്ങാൻ അധികാരികൾക്ക് സാധിച്ചു. എന്നാൽ, ഒരു കൂട്ടം അവസാന നിമിഷം വരെ ഉറച്ചു നിന്നതോടെയാണ് സർക്കാർ അടിച്ചമർത്തൽ നയവുമായി എത്തിയത്