മുംബൈ: വിവാദമായ ഷീന ബോറ കൊലപാതകക്കേസിൽ ഇന്ദ്രാണി മുഖർജി, ഭർത്താവു പീറ്റർ മുഖർജി എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണു നടപടി.

ക്രിമിനൽ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, തെറ്റായ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്നയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. കേസിൽ അടുത്ത വാദം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് കേസ് പരിഗണിച്ച എച്ച്.എസ് മഹാജൻ പറഞ്ഞു.

2012 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ദ്രാണി, സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർ ചേർന്ന് ഷീനയെ കാറിനുള്ളിൽ വച്ച് ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് കേസ്. മുഴുവനും കത്തിനശിക്കാത്ത ഷീനയുടെ ശരീരഭാഗങ്ങൾ 2015ലാണ് മുംബൈക്കടുത്ത് കാട്ടിൽ നിന്ന് കണ്ടെടുത്തത്. ഷീനയെ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലാണ് കേസിന് നിർണായകമായ വഴിത്തിരിവുണ്ടാക്കിയത്. ഇതിനിടെ പീറ്റർ മുഖർജിയിൽ നിന്ന് തനിക്ക് വിവാഹമോചനം വേണമെന്നും ഇന്ദ്രാണി കോടതിയിൽ ആവശ്യപ്പെട്ടു.